uttar pradesh assembly elections akhilesh congress samajwadi party alliance

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ അഖിലേഷ് വിഭാഗം കോണ്‍ഗ്രസ്സുമായി സഖ്യത്തിലേക്കെന്ന് സൂചന. കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അഖിലേഷ് തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ അഖിലേഷ്, മുലായം വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മല്‍സരിച്ചേക്കും.

അഖിലേഷ് യാദവ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അഖിലേഷിന്റെ പിന്തുണയോടെ വീണ്ടും ഭരണത്തില്‍ പങ്കാളിയാകാമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസ്സ് പിന്തുണ ലഭിച്ചാല്‍ മുന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനാകുമെന്നാണ് അഖിലേഷ് ക്യാമ്പിന്റെ വിലയിരുത്തല്‍.

അഖിലേഷ്, മുലായം വിഭാഗങ്ങള്‍ പിളര്‍പ്പിന്റെ വക്കിലെത്തിയതോടെയാണു കോണ്‍ഗ്രസ് സഖ്യത്തിനായി വാതില്‍ തുറന്നിട്ടത്. അഖിലേഷിന്റെ പ്രവര്‍ത്തനമികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദിക്ഷിത് രംഗത്ത് വന്നത് ഇതിന്റെ സൂചനയായിരുന്നു. സഖ്യമുണ്ടായാല്‍ അഖിലേഷായിരിക്കും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്നും ഷീല ദിക്ഷിത് വ്യക്തമാക്കിയിരുന്നു.

അഖിലേഷിനെ പ്രതിരോധിക്കാനുള്ള തന്ത്രം മെനയാന്‍ മുലായം സിങ് യാദവ്, അമര്‍ സിങ്, ശിവ്പാല്‍ യാദവര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, അഖിലേഷിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും 212 എംഎല്‍എ മാര്‍ പിന്തുണയറിയിച്ച് കത്ത് നല്‍കിയെന്നും രാംഗോപാല്‍ യാദവ് വ്യക്തമാക്കി.

അതിനിടെ, അസംഖാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും ആര്‍ക്ക് അനുവദിക്കുമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.

Top