ഉത്തേജക മരുന്ന് ;മലയാളി ഹര്‍ഡില്‍സ് താരം ദേശീയ അത്‌ലറ്റിക് ക്യാമ്പില്‍ നിന്ന് പുറത്ത്‌

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി ഹര്‍ഡില്‍സ് താരം ജിതന്‍ പോളിനെ പട്യാലയിലെ ദേശീയ അത്‌ലറ്റിക് ക്യാമ്പില്‍ നിന്ന് പുറത്താക്കി.

വിചാരണ നേരിടാനായി ജിതിനോട് തിങ്കളാഴ്ച ഹാജരാവാന്‍ നാഷണല്‍ ആസി ഡോപ്പിങ് ഏജന്‍സി (നാഡ) ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഏപ്രില്‍ പതിനേഴിന് നാഡയുടെ പരിശോധക സംഘം നടത്തിയ പരിശോധനയില്‍ ജിതിന്റെ ബാഗില്‍ നിന്ന് എട്ട് സ്ട്രിപ്പ് മരുന്നാണ് കണ്ടെത്തിയതെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് നാഡ ജിതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പിടിക്കപ്പെട്ട താരത്തിന്റെ പേര് നാഡ പുറത്തുവിട്ടിരുന്നില്ല.

പരിശോധനയില്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം അടങ്ങിയ മരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാല്‍, ഏതാനും ആഴ്ച മുന്‍പ് നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ ജിതന്‍ പിടിക്കപ്പെട്ടിരുന്നില്ല.

പട്യാല ക്യാമ്പിലെ കായികതാരങ്ങളുടെ മുറി പൂട്ടാറില്ലെന്നും കായിക താരത്തിന്റെ കരിയര്‍ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ മുറിയില്‍ കടന്ന് ബാഗില്‍ മരുന്ന് വയ്ക്കാവുന്നതേയുള്ളവെന്നുമാണ് ഒരു മുന്‍ അത്‌ലറ്റ് സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ പറഞ്ഞു.

മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് പതിനഞ്ച് മാസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top