യു.എസില്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് 7000 ഇന്ത്യക്കാരുടെ അപേക്ഷ

വാഷിങ്ടണ്‍: 2017ല്‍ യു.എസില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് ഏഴായിരത്തിലേറെ ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയതായി ഐക്യ രാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2017ല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ച രാജ്യം അമേരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏജന്‍സിയുടെ വാര്‍ഷിക ഗ്ലോബല്‍ ട്രന്റെ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുള്ളത്. അക്രമവും വേട്ടയാടലുമാണ് ഇത്തരത്തില്‍ മറ്റു സ്ഥലങ്ങള്‍ തേടി പോകാന്‍ കാരണമായി പറയുന്നത്.

അതേ സമയം, യു.എസിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ 52 ഇന്ത്യക്കാര്‍ അറസ്റ്റിലായി. യു.എസ് സംസ്ഥാനമായ ഒറിഗോണില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് ഇവര്‍. അമേരിക്കയില്‍ അഭയം തേടാനായി എത്തിയ സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരാണ് ഇതില്‍ ഭൂരിഭാഗം പേരും.

ഇന്ത്യയില്‍ തങ്ങള്‍ മതപരമായി വേട്ടയാടപ്പെടുകയാണെന്നും മതപരമായ സ്വാതന്ത്ര്യത്തിനായി യു.എസില്‍ അഭയം തേടാനായാണ് എത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്. ഇടുങ്ങിയ മുറിയില്‍ തടവില്‍ കിടക്കുകയാണിവര്‍. യു.എസില്‍ അനധികൃത കുടിയേറ്റത്തിന് തടവിലാക്കപ്പെട്ടവരില്‍ ഏറെയും ഇന്ത്യക്കാരാണ്.

123 ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന് യു.എസിലെ ഷെരിദാനില്‍ തടവില്‍ കഴിയുന്നത്. അഭയാര്‍ഥികളായാണ് ഇവരെല്ലാം യു.എസിലേക്ക് കടന്നത്.

Top