സൈനികാഭ്യാസം നടത്തുന്നതിനിടെ യുഎസ് നേവിയുടെ വിമാനം കടലില്‍ തകര്‍ന്നു വീണു

ടോക്കിയോ : സൈനികാഭ്യാസം നടത്തുന്നതിനിടെ യുഎസ് നേവിയുടെ വിമാനം കടലില്‍ തകര്‍ന്നു വീണു.

ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 11 പേരുമായി ജപ്പാനു സമീപം പസിഫിക് സമുദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുഎസ് നേവി അറിയിച്ചു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

യുഎസ്, ജപ്പാന്‍ സൈനികര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

യുഎസ് നേവി ഏഴാം കപ്പല്‍പ്പടയുടെ (സെവന്‍ത് ഫ്‌ലീറ്റ്) ഭാഗമായ സി2–എ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ജപ്പാന്‍ നേവിയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് അപകടം. വിദേശത്തുള്ള ഏറ്റവും വലിയ യുഎസ് നേവി കപ്പല്‍പ്പടയാണിത്.

ഇവാകുനി മറൈന്‍ കോപ്‌സ് എയര്‍ സ്റ്റേഷനില്‍നിന്ന് പതിവുപറക്കലിന്റെ ഭാഗമായി യുഎസ്എസ് റൊണാള്‍ഡ് റീഗനിലേക്കു പോകുമ്പോഴാണ് വിമാനം തകര്‍ന്നതെന്നു യുഎസ് നേവി അറിയിച്ചു.

Top