തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ കൊലപ്പെടുത്തിയതായി അറസ്റ്റിലായ കേദല്‍ ജീന്‍സണ്‍ രാജയുടെ കുറ്റസമ്മതം. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്.
കൂട്ടക്കൊലയ്ക്കു പിന്നില്‍ സാത്താന്‍സേവ ബന്ധമെന്നു പൊലീസ് പറയുന്നു. മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ച പ്രതി കേഡല്‍ ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നു പൊലീസിന് മൊഴി നല്‍കി.
ബുധനാഴ്ച വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേഡല്‍ മൊഴി നല്‍കി.
തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആര്‍പിഎഫ് കേദലിനെ പിടികൂടിയത്.
റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തൻകോട്ടെ വീട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.
ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവ നടന്ന ഉടന്‍ ഒളില്‍പോയ കേദലിനായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു.