തലാഖില്‍ സ്ത്രീകള്‍ക്ക് കൂടി അവകാശം നല്‍കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി.

തലാഖില്‍ സ്ത്രീകള്‍ക്ക് കൂടി അവകാശം നല്‍കണം, ഒരുമിച്ചുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്കും അവകാശം വേണം ഇക്കാര്യം വിവാഹക്കരാറില്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദത്തില്‍ നിര്‍ദേശം നല്‍കി.

ഒറ്റയടിക്കുള്ള തലാഖിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കണമെന്നും. ഇക്കാര്യം താഴെ തട്ടില്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും സുപ്രീം കോടതി മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനോട് ചോദിച്ചു.

എന്നാല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. അതേ സമയം സുപ്രീംകോടതിയുടെ നിര്‍ദേശം പരിഗണിച്ച് താഴെ തട്ടില്‍ ഇടപെടല്‍ നടത്തുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

മുത്തലാഖ് പാപമാണെന്ന് വ്യക്തമാക്കി 2017 ഏപ്രിലില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പാസാക്കിയ പ്രമേയം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മുത്തലാഖുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റു കക്ഷികളുടെ വാദമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

മുത്തലാഖ് 1400 വര്‍ഷമായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹ മോചന രീതിയാണെന്നും അതിനാല്‍ ഭരണഘടനാപരമായ ധാര്‍മികതയുടേയും സമത്വത്തിന്റെയും പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Top