പുതിയ തീരുമാനങ്ങളുമായ് ട്രായ്‌ ; കോള്‍ നിരക്കുകള്‍ ഇനിയും കുറയും

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വെട്ടിച്ചുരുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ആണ് ട്രായ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴെയാക്കാനാണ് ട്രായ് ആലോചിക്കുന്നത്.

ജിയോ തരംഗമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകള്‍ നല്‍കുന്നതിനാലാണ് ഐയുസിയില്‍ കുറവു വരുത്താന്‍ ട്രായ് മുന്‍കൈയെടുക്കുന്നത്.

ജിയോയുടെ വരവിന് മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്.

എയര്‍ടെല്‍ കഴിഞ്ഞവര്‍ഷം ഐയുസി ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 10,279 കോടി രൂപയാണ്. മാത്രമല്ല, നിലവില്‍ ഈടാക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തണമെന്ന പക്ഷക്കാരായിരുന്നു എയര്‍ടെല്‍.

ഇതാവശ്യപ്പെട്ട് അവര്‍ ട്രായ് ചെയര്‍മാന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് നിരക്ക് വീണ്ടും കുറയ്ക്കാന്‍ ട്രായ് തയ്യാറെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ വോയിസ് കോളുകള്‍ക്ക് ഈടാക്കുന്ന നിരക്ക് വീണ്ടും കുത്തനെ കുറയും.

Top