ഒരിക്കൽ പടിയിറക്കപ്പെട്ട കസേരയിൽ വീണ്ടും സെൻകുമാർ തുടങ്ങി, ഇതാണ് ‘രണ്ടാമൂഴം’

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ചാര്‍ജെടുത്തു.

സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് ബെഹ്‌റയില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.

സുപ്രീം കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം.

senkumar

ടോമിൻ തച്ചങ്കരിയെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയാക്കി സർക്കാർ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും സെൻകുമാർ പിടിമുറുക്കിയാൽ പണി പാളും.

പ്രതിപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരും പൊലീസുകാരുമാവട്ടെ സെന്‍കുമാറിന് രണ്ട് മാസത്തെ സര്‍വ്വീസ് മാത്രമേ ബാക്കിയുള്ളൂവെങ്കിലും ‘ചിലതൊക്കെ’ പ്രതീക്ഷിക്കുന്നുമുണ്ട്.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉടനെ തന്നെ സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ജിഷ കേസിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സ്ഥാനചലനം.

ഈ നടപടിയെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സി എ ടിയും ഹൈക്കോടതിയും തള്ളിയെങ്കിലും സുപ്രീം കോടതി പൊലീസ് മേധാവിയാക്കി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഉത്തരവിലെ ‘ക്ലാരിറ്റി’ചോദ്യം ചെയ്ത് നിയമനം വൈകിപ്പിച്ച സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ നല്‍കിയ കോര്‍ട്ടലക്ഷ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന് മുന്നറിയിപ്പ് കൊടുത്തതോടെയാണ് നിയമന ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയത്.

ഡി ജി പി ലോക് നാഥ് ബഹ്‌റ അധികാര ബാറ്റണ്‍ സെന്‍കുമാറിന് കൈമാറിയതോടെയാണ് അധികാര കൈമാറ്റം പൂര്‍ണ്ണമായത്. ബഹ്‌റ വിജിലന്‍സ് ഡയറക്ടറായി തുടരും

Top