വിവാദ പരാമര്‍ശം ; ടി.പി. സെന്‍കുമാറിനെതിരായ കേസ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. ഐടി നിയമങ്ങള്‍ പ്രകാരം കേസ് എടുക്കാത്തുകൊണ്ടാണ് കേസ് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറിയത്.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് മുന്‍ പൊലീസ് മേധാവിക്കെതിരായ അന്വേഷണം കൈമാറാനാണ് സാധ്യത.

ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 153 എ (1) (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി സൈബര്‍ പൊലീസാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നത്.

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിനാണ് കേസ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാരികയുടെ പ്രസാധകര്‍ക്കെതിരേയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസ് അടക്കമുള്ളവര്‍ സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

വിവിധ മുസ്ലീം സംഘടനകളും സാമുഹിക പ്രവര്‍ത്തകരും അഭിഭാഷക പ്രമുഖരുമെല്ലാം സെന്‍കുമാറിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

Top