‘രാമലീല’യ്ക്കു സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ടോമിച്ചന്‍ മുളകുപാടം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘രാമലീല’ റിലീസ് ചെയ്യുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയാറായ സമയത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും ഇതോടെ റിലീസിംഗ് മുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കികഴിഞ്ഞു.

ദിലീപ് അറസ്റ്റോടെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റര്‍ ഉടമകള്‍. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top