അമേരിക്കയിലെ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപ് ; ഡി എ സി എ നിയമം റദ്ദാക്കി

trump

വാഷിങ്ടണ്‍: യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി എ സി എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമം ട്രംപ് റദ്ദാക്കി.

അധികാരത്തിലെത്തിയാല്‍ നിയമം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിയമം റദ്ദാക്കുന്ന വിവരം യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് അറിയിച്ചത്.

കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ആളുകള്‍ക്ക് പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി (വര്‍ക്ക് പെര്‍മിറ്റ്)നല്‍കല്‍, സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതിയാണ് ഡി എ സി എ.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുകയാണ്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്നാണ് ബരാക് ഒബാമ വിശേഷിപ്പിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വെറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധ റാലികളും നടന്നു.

മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് 2012 ല്‍ ഡി എ സി എ നിയമം കൊണ്ടുവന്നത്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായിരുന്നു ഡി സി ഡി എ. എട്ട് ലക്ഷത്തിലധികം വരുന്ന കുടിയേറ്റക്കാരുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായത്.

ഏഴായിരത്തിലധികം ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും. യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്ക് പ്രകാരം ഡി എ സി എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.

Top