ജി എസ് ടി 18 ല്‍ നിന്ന് അഞ്ചാക്കി ; ഇനിമുതല്‍ തീവണ്ടിയിലെ ഭക്ഷണത്തിന് വില കുറയും

indian-railway

തൃശ്ശൂര്‍: റെയില്‍വേ കാറ്ററിങ്ങിന് ഈടാക്കിയിരുന്ന ജി.എസ്.ടി. 18ല്‍ നിന്ന് അഞ്ച് ശതമാനമാക്കി. ഇതോടെ തീവണ്ടിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിനും റെയില്‍വേ ഭോജനശാലകളിലെ ഭക്ഷണത്തിനും വില കുറയും. ജി.എസ്.ടി. നിയമപ്രകാരം കാറ്ററിങ്ങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമാണ് നികുതി.

നിയമപ്രകാരം തീവണ്ടിയിലെ ഭക്ഷണത്തിന് 18 ശതമാനവും പ്ലാറ്റ് ഫോമുകളിലെ ഭക്ഷണശാലകളില്‍ അഞ്ച് ശതമാനവുമാണ് നികുതി. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത് എന്നതിനാല്‍ ആ സ്ഥാപനത്തിന് ഒരു ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ രണ്ട് സ്ലാബുകളില്‍ നികുതി ഈടാക്കാനാവില്ല. അതിനാല്‍ മിക്കപ്പോഴും ഉയര്‍ന്ന സ്ലാബായ 18 ശതമാനം ഈടാക്കുകയായിരുന്നു.

റെയില്‍വേയുടെ ഭക്ഷണം കാറ്ററിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 18 ശതമാനം നികുതിയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.

റെയില്‍വേ ഭക്ഷണശാലകള്‍ ഹോട്ടലുകള്‍ക്ക് തുല്യമായതിനാല്‍ അഞ്ച് ശതമാനം നികുതിയേ വാങ്ങാന്‍ പാടുള്ളൂവെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭക്ഷണശാലകളിലെ വില കുറച്ചാല്‍ അതേ ഭക്ഷണം തീവണ്ടിയില്‍ നല്‍കുമ്പോള്‍ അമിതവില ഈടാക്കുന്നതെങ്ങനെയെന്ന പ്രശ്‌നവുമുണ്ടായിരുന്നു.

ഈ കാര്യങ്ങള്‍ കാണിച്ച് റെയില്‍വേ ബോര്‍ഡ് ടൂറിസം ആന്‍ഡ് കാറ്ററിങ് വിഭാഗം അഡീഷണല്‍ അംഗം സഞ്ജീവ് കാര്‍ഗ് ധനകാര്യമന്ത്രാലയം ടാക്‌സ് റിസേര്‍ച്ച് യൂണിറ്റിന് ഫെബ്രുവരി ഒന്നിന് കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് റെയില്‍വേയുടെ ഭക്ഷണത്തിന്റെ നികുതി ഏകീകരിച്ചത്.

Top