ഉത്തരകൊറിയയുടെ യുദ്ധക്കൊതി അവസാനിക്കുന്നില്ല, ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി പണിപ്പുരയില്‍

സോള്‍: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നതായി യുഎസ്.

ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തര്‍വാഹിനി നിര്‍മ്മാണം തകൃതിയായി നടക്കുന്നതായി യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

നവംബര്‍ അഞ്ചിനെടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതമാണു റിപ്പോര്‍ട്ട്.

സിന്‍പോ-സി ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാകാം നിര്‍മ്മിക്കുന്നതെന്ന് 38 നോര്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തര്‍വാഹിനിയുടെ ഭാഗങ്ങളും ഘടകങ്ങളും തുറമുഖത്തിനു മധ്യഭാഗത്തായുള്ള നിര്‍മ്മാണ ഹാളിനകത്തേക്കും പുറത്തേക്കും നിരന്തരം കൊണ്ടുപോയിട്ടുണ്ട്.

നവംബര്‍ അഞ്ചിലെ ചിത്രത്തില്‍ വൃത്താകൃതിയിലുള്ള രണ്ട് വലിയ വസ്തുക്കളാണുള്ളത്. അന്തര്‍വാഹിനിയുടെ പ്രധാന ഭാഗമാണിതെന്നു കരുതുന്നു.

ഉത്തരകൊറിയയുടെ റോമിയോ ക്ലാസ് അന്തര്‍വാഹിനിയില്‍ ഉള്ളതിനേക്കാളും വലുതാണിവ. അന്തര്‍വാഹിനിയില്‍നിന്നു മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും ഇതിലുണ്ട്.

എന്നാല്‍ അന്തര്‍വാഹിനിയില്‍നിന്നു മിസൈല്‍ തൊടുക്കുന്ന പരീക്ഷണത്തിനുള്ള തയാറെടുപ്പുകളൊന്നും നടക്കുന്നതായി കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ, കിം ജോങ് ഉന്നിനെതിരെ ശബ്ദമുയര്‍ത്തിയ ട്രംപിനെ കൊന്നുകളയേണ്ടത് അത്യാവശ്യമാണെന്ന് ഉത്തര കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തങ്ങളുടെ അനിഷേധ്യ നേതാവ് കിം ജോങ് ഉന്നിനെ പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഉത്തരകൊറിയയുടെ ദേശീയ മാധ്യമം ‘റോഡോങ് സിന്മുന്നി’ലാണ് പറഞ്ഞിരിക്കുന്നത്.

ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപ് കിം ജോങ്ങിനെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദേശീയ മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഏറ്റവും മോശവും വെറുക്കപ്പെട്ടതുമായ ക്രൂരകൃത്യമാണ് ട്രംപ് ചെയ്തിരിക്കുന്നതെന്നും, തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വിമര്‍ശിച്ച ട്രംപിന് വധശിക്ഷയാണ് ഏറ്റവും അനുയോജ്യമായതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

ഇതിനു പുറമെ ഇരു കൊറിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ട്രംപ് സന്ദര്‍ശനം നടത്താത്തതിനെയും മാധ്യമം പരിഹസിക്കുന്നുണ്ട്. തങ്ങളുടെ സൈനികരോടുള്ള ഭയം കാരണമാണ് ട്രംപ് സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് മാധ്യമം വിലയിരുത്തിയത്.

Top