ജെയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ധനകാര്യവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്

modi-and-jaitley

ന്യൂഡല്‍ഹി: സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി ഏറ്റെടുക്കുമെന്നും തല്‍ക്കാലത്തേക്ക് മറ്റ് മന്ത്രിമാരെയൊന്നും വകുപ്പ് ചുമതല ഏല്‍പ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് മാസത്തേക്ക് പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി ഏറ്റെടുക്കുന്നത്.

ധനകാര്യ വകുപ്പ് സെക്രട്ടറി ഹാസ്മുഖ് അദിയയാണ് ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും ദീര്‍ഘകാലമായി മോദിയുടെ വിശ്വസ്തനുമായ അദിയ, ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിവസവും മോദിയുമായി ചര്‍ച്ച ചെയ്യും.

പൊതുതിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് തന്നെ സുപ്രധാന വകുപ്പായ ധനകാര്യം മറ്റ് മന്ത്രിമാരെ ആരെയും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ മോദിക്ക് കഴിയില്ല. അതേസമയം ജെയ്റ്റ്‌ലി തന്നെ കൈകാര്യം ചെയ്തിരുന്ന കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ ചുമതല താല്‍ക്കാലികമായി മറ്റാര്‍ക്കെങ്കിലും നല്‍കും.

ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ ജെയ്റ്റ്‌ലി നിര്‍ബന്ധമായും മൂന്ന് മാസം അവധിയില്‍ പ്രവേശിക്കണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ സന്ദീപ് ഗുലെറിയ നിര്‍ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച ജെയ്റ്റ്‌ലിയെ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ വെള്ളമുള്ളതായും ഇത് വൃക്ക തകരാറിലായതിന്റെ പാര്‍ശ്വഫലമാണെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു.

സര്‍ക്കാരിനെ നയിക്കുന്നതില്‍ തന്റെ പ്രധാന സഹായിയായ ജെയ്റ്റ്‌ലിക്ക് മാറിനില്‍ക്കേണ്ടി വരുന്നതില്‍ മോദിക്ക് വലിയ ആശങ്കയുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രധാനമന്ത്രിക്ക് ധനകാര്യ മന്ത്രാലയത്തിലെ ക്ഷേമചെലവുകളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടിവരും.

മാത്രമല്ല, ഈ വര്‍ഷം വിരമിക്കാനിരിക്കുന്ന ധനകാര്യ സെക്രട്ടറിയെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത് വരെ കൂടെ നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top