ശബ്ദത്തിന്റെ ഇരട്ടി വേഗതയിലുള്ള ആഡംബര യാത്രയ്ക്ക് വഴിയൊരുങ്ങുന്നതിന്റെ പ്രതീക്ഷയിലാണ് ലോകം.
സൂപ്പർസോണിക് കോൺകോഡ് വിമാനങ്ങൾ വീണ്ടും എത്തുകയാണ്.
അതിവ വേഗത കൊണ്ട് ആകാശവീഥികൾ വാണിരുന്ന രാജാക്കന്മാരാണ് സൂപ്പർസോണിക് കോൺകോർഡ് വിമാനങ്ങൾ.
92 മുതൽ 128 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള കോൺകോർഡ് വിമാനം 1969 ലാണ് ആദ്യ യാത്ര നടത്തിയത്.
തുടർന്ന് 1976ൽ സർവീസ് തുടങ്ങിയ കോൺകോഡ് വിമാനങ്ങൾ ഇരുപത്തിയേഴ് വർഷം തുടർന്നു.
അവസാനം 2003ലാണ് പൂർണമായും കോൺകോഡ് വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചത്.
ലാഭകരമല്ലാത്തതും തുടർച്ചയായുണ്ടായ അപകടങ്ങളുമാണ് ബ്രിട്ടീഷ് എയർവേയ്സിന്റെയും എയർഫ്രാൻസിന്റെയും അഭിമാനമായിരുന്ന സൂപ്പർസോണിക് വിമാനങ്ങളെ നിലത്തിറക്കാൻ കാരണമായത്.
വിടവാങ്ങലിനു ശേഷം വീണ്ടും കരുത്താർജ്ജിച്ച് തിരിച്ചുവരാനൊരുങ്ങുകയാണ് കോണ്‍കോഡ് വിമാനങ്ങൾ.
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയാണ് ശബ്ദാതിവേഗ സഞ്ചാരത്തിന്റെ പുതുയുഗം സൃഷ്ടിക്കാനൊരുങ്ങുന്നത്.
സൂപ്പർസോണിക് കോൺകോർഡ് സീരിസിലെ പുതുവിമാനങ്ങൾ രൂപം നൽകുമ്പോൾ പുതിയൊരുമാറ്റം പ്രതീക്ഷിക്കാമെന്നാണ് നാസയുടെ പ്രഖ്യാപനം.
സൂപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുമ്പോൾ കോൺകോർഡ് വിമാനങ്ങൾ സൃഷ്ടിക്കുന്ന ശബ്ദം പണ്ടേതന്നെ വലിയ പ്രശ്നമായിരുന്നു.
സോണിക് ബൂം എന്നറിയപ്പെടുന്ന ഇൗ ശബ്ദ മലിനീകരണം ഒഴിവാക്കിയായിരിക്കും പുതുവിമാനങ്ങളുടെ പിറവി എന്നാണ് റിപ്പോർട്ടുകൾ.