ദമ്പതികളെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനിച്ചത്; ഓഫീസറെ ന്യായീകരിച്ച് ആര്‍ എസ് എസ് നേതാവ്

passport

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മിശ്ര വിവാഹിതരായ ദമ്പതികളെ അപമാനിച്ച സംഭവം. ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ് രംഗത്ത്. ഡല്‍ഹി ആര്‍എസ്എസ് പ്രചാര്‍ പ്രമുഖായ രാജീവ് തുലി ആണ് ഉദ്യോഗസ്ഥന് നീതി നല്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. കുറ്റാരോപിതനായ ഉദ്യേഗസ്ഥന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്കണമെന്നും തുലി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടാവശ്യപ്പെട്ടു.

പരാതിക്കാരുടെ ഭാഗം മാത്രമല്ല കുറ്റാരോപിതന്റെ വാദവും കേട്ട് വേണമായിരുന്നു നടപടി സ്വീകരിക്കാന്‍ എന്നാണ് തുലി അഭിപ്രായപ്പെട്ടത്. തന്റെ ഭാഗം വെളിപ്പെടുത്താന്‍ മിശ്രയ്ക്ക് അവസരം നല്കണം. മന്ത്രി പോലും നിയമത്തിന് അതീതയല്ലെന്നും നീതിയുക്തമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യത്യസ്തമതസ്ഥരായ ദമ്പതിമാരോട് പാസ്പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടെന്ന പേരില്‍ ഉദ്യോഗസ്ഥനായ വികാസ് മിശ്രയെ ഉന്നതാധികാരികള്‍ സ്ഥലം മാറ്റിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും നടപടിക്രമങ്ങളനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളു എന്നും മിശ്ര പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മിശ്രയെ പിന്തുണച്ച് ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയത്.

ട്വീറ്റ് വിവാദമായതോടെ അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്‍എസ്എസിന്റെ നിലപാടല്ലെന്നും തുലി പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയാണ് സംഭവം. ദമ്പതികളില്‍ മുസ്ലീമായ യുവാവിനോട് ഹിന്ദു മതത്തിലേക്ക് മാറാനും യുവതിയോട് പേര് മാറ്റാനും ആവശ്യപ്പെട്ടായിരുന്നു അവഹേളിച്ചത്. ഇതിനു തയ്യാറാവാതിരുന്നതോടെ ദമ്പതികള്‍ക്കു നേരെ ഇയാള്‍ ആക്രോശിക്കുകയും ചെയ്തു.

ലക്നൗ പാസ്പോര്‍ട്ട് സേവ കേന്ദ്രയിലെ വികാസ് മിശ്ര എന്ന പാസ്പോര്‍ട്ട് ഓഫീസറാണ് മുഹമ്മദ് അനസ് സിദ്ദിഖി, തന്‍വി സേത്ത് ദമ്പതികളോട് അപമര്യാദയായി പെരുമാറിയത്.

2007ലാണ് മുഹമ്മദ് അനസ് സിദ്ദിഖിയും തന്‍വി സേത്തും വിവാഹിതരാവുന്നത്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതിനു ശേഷം അവസാന ഘട്ട നടപടിക്രമങ്ങള്‍ക്കായി എത്തിയതായിരുന്നു ദമ്പതികള്‍. ആദ്യം തന്‍വിയെയാണ് ഓഫീസര്‍ വിളിപ്പിച്ചത്. ഇവരുടെ രേഖകളില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് അനസിന്റെ പേരു കണ്ടതോടെ തന്‍വിയോട് അവരുടെ പേരു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഇതിനു തയാറാവാതിരുന്നതോടെ ഓഫീസര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് തന്‍വിയോട് ആക്രോശിക്കുകയായിരുന്നു.

പിന്നീട് ഉദ്യോഗസ്ഥന്‍ അനസിനെ വിളിപ്പിച്ച് അദ്ദേഹത്തോട് മതം മാറാന്‍ ആവശ്യപ്പെട്ടു. മതം മാറിയില്ലെങ്കില്‍ വിവാഹം അംഗീകരിക്കില്ലെന്നും ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ ദമ്പതികള്‍ തങ്ങള്‍ക്കു നേരിട്ട ദുരവസ്ഥ വിവരിച്ച് പ്രശ്നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്യുകയായിരുന്നു.

Top