ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു

indian-test-team

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തോറ്റതിന് പിന്നാലെ ടീമിനെതിരെയുളള ടെസ്റ്റ് ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലുള്ളത്.

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷബ് പന്ത് ടീമിലെത്തിയതാണ് ടീമിലുണ്ടായ നിര്‍ണായക മാറ്റം. പന്തിന് ആദ്യമായാണ് ടെസ്റ്റിലേക്ക് വിളി എത്തുന്നത്. കരുണ്‍ നായരെയും ടീമിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഏകദിന ടീമിലുള്ള ദിനേശ് കാര്‍ത്തിക്കിനെയും 18 അംഗ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തി.

പേസര്‍മാരായി ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരുണ്ട്. സ്പിന്‍ ഡിപാര്‍ട്‌മെന്റിന് അശ്വിന്‍, ജദേജ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും ഇടം കണ്ടെത്തി. അതേസമയം സമീപ കാലത്ത് വിക്കറ്റ് കീപ്പര്‍ പദവിയിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയ്ക്ക് ടീമിലിടം കണ്ടെത്താനായില്ല. ടെസ്റ്റിലെ സ്ഥിരം മുഖങ്ങളായ ചേതേശ്വര്‍ പുജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ എന്നിവരും വിരാട് കൊഹ്‌ലി നയിക്കുന്ന ടീമിലുണ്ട്.

പരുക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ഭുംറയും ടീമിലുണ്ട്. എന്നാല്‍ ഭുംറ രണ്ടാം ടെസ്റ്റ് മുതലെ ടീമിലുണ്ടാവൂ. പരിക്ക് അലട്ടുന്ന ഭുവനേശ്വറിനെയും നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് കാര്യത്തിലുള്ള റിപ്പോര്‍ട്ട് വന്ന ശേഷമെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവൂ. ഓഗസ്റ്റ് ഒന്നിന് ബര്‍മിങ്ഹാമിലാണ് ആദ്യ മത്സരം.

Top