പൊലീസുകാര്‍ നിര്‍ബന്ധിച്ച് പറയിച്ചതാണോ മൊഴിയെന്ന കാര്യം കോടതിയില്‍ പറയും . . !

കൊച്ചി: പൊലീസ് നിര്‍ബന്ധിച്ച് പറയിച്ചതാണോ മൊഴിയെന്ന് കോടതിയില്‍ വിചാരണ തുടങ്ങുമ്പോള്‍ മനസ്സിലാകുമെന്ന് താരങ്ങള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പുറത്തു വന്ന മൊഴികളുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോഴായിരുന്നു ചില താരങ്ങള്‍ ഇങ്ങനെ പ്രതികരിച്ചത്.

ദിലീപാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലന്നാണ് മൊഴി നല്‍കിയ ഒരു വിഭാഗം താരങ്ങള്‍ പറയുന്നത്.

പൊലീസ് എഴുതിയെടുത്ത മൊഴിയുടെ പകര്‍പ്പുപോലും ഇവരുടെ പക്കല്‍ ഇല്ലത്രെ.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതിനാല്‍ ആരും തന്നെ കൂടുതല്‍ പ്രതികരണത്തിനും തയ്യാറായില്ല.

അതേസമയം ദിലീപിന് നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായി താരങ്ങളുടെ ‘പുറത്ത് ‘വന്ന മൊഴിയില്‍ വ്യാഖ്യാനിക്കാമെങ്കിലും കോടതി കൂട്ടില്‍ ദിലീപിന് അഭിമുഖമായി നിന്ന് അവര്‍ എന്തു പറയുന്നു എന്നതാണ് കോടതി മുഖവിലക്കെടുക്കുക എന്നാണ് നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

‘പരസ്പരം പാരവയ്പ്പിനും കുതുകാല്‍ വെട്ടലിനും’ പേരുകേട്ട സിനിമാപ്രവര്‍ത്തകരുടെ മൊഴിയെ മറ്റു തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതി ഗൗരവമായി പരിഗണിക്കൂവെന്നാണ് ഇവര്‍ കരുതുന്നത്.

ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെങ്കില്‍ അതാകാം ഈ കേസില്‍ ഏറെ നിര്‍ണ്ണായകമാവുകയെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് കോടതിയില്‍ നന്നായി വിയര്‍ക്കേണ്ടി വരും.

എന്നാല്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കും സംഘത്തിനും ശിക്ഷ ഉറപ്പാണെന്ന കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും സംശയമില്ല.

കൃത്യം നടത്തിയതായി സുനി തന്നെ ഏറ്റുപറഞ്ഞ കാര്യവും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

നടന്മാരായ സിദ്ദിഖ്, മുകേഷ്, കുഞ്ചാക്കോ ബോബന്‍ നടിമാരായ മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, കാവ്യാ മാധവന്‍ സംവിധായകന്‍ ശ്രീകുമാരമേനോന്‍ എന്നിവരുടെ മൊഴികളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ട് : എം വിനോദ്‌

Top