ഇന്ത്യയ്‌ക്കെതിരെ പാക്ക് മന്ത്രിയുടെ ട്വീറ്റ്; ലൈക്കടിച്ച തരൂരിനെതിരെ ബിജെപിയുടെ പടപ്പുറപ്പാട്‌

sasi-tharoor

ന്യൂഡല്‍ഹി: ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ടുള്ള പാക്ക് വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്ത കോണ്‍ഗ്രസ്സ് എംപി ശശി തരൂരിനെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വിറ്റര്‍ക്കുറിപ്പു തരൂര്‍ ലൈക്ക് ചെയ്തതാണു വിവാദത്തിനു വഴിവെച്ചത്.

അതേസമയം, ട്വിറ്ററിന്റെ ഇത്തരം ഫീച്ചറുകള്‍ ആ ട്വീറ്റുകള്‍ പിന്നീടു വീണ്ടും സന്ദര്‍ശിക്കുന്നതിനുള്ള ‘ബുക്ക്മാര്‍ക്ക്’ ആയി രേഖപ്പെടുത്തുന്നതിനായാണു താന്‍ ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കി തരൂരും രംഗത്തെത്തിയിരുന്നു. ഇരുവരും ട്വിറ്ററിലൂടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചത്.

തരൂരിന്റേത് നാണംകെട്ട പ്രവര്‍ത്തിയാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഒപ്പം, തരൂരിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മാളവ്യ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, മാളവ്യയുടെ ട്വീറ്റില്‍ ആസിഫിനെ മുന്‍ വിദേശകാര്യമന്ത്രിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഒരു കമന്റില്‍ നിലവിലെ വിദേശകാര്യമന്ത്രിയാണ് ആസിഫ് എന്നും മാളവ്യ വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങളെ തരൂര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. മാത്രമല്ല, ആസിഫിന്റെ ട്വീറ്റ് അപഹാസ്യവും വിദേശകാര്യമന്ത്രിയില്‍ നിന്നു വരാന്‍ പാടില്ലാത്തതുമാണെന്നു ഞായറാഴ്ച തരൂര്‍ ട്വിറ്ററിലൂടെതന്നെ വ്യക്തമാക്കിയിരുന്നു.

Top