ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ശ്രമം പൊളിഞ്ഞു ; രക്ഷയായത്‌ ഇന്ത്യ

ധാക്ക: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്റെ (ജെഎംബി) ശ്രമം ബംഗ്ലദേശ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊളിച്ചതായി വെളിപ്പെടുത്തല്‍.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വധിച്ചതുപോലെ ഹസീനയുടെ അംഗരക്ഷകരെ സ്വാധീനിച്ച് ഇവരെ വധിക്കാനായിരുന്നു പദ്ധതി.

എന്നാല്‍, വിവരം ചോര്‍ന്നു കിട്ടിയതോടെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിച്ചതാണു വധശ്രമം പാളാന്‍ ഇടയാക്കിയത്. 2009-ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11-ാമത്തെ വധശ്രമമാണിത്.

ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയാണ് ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി). ഷെയ്ഖ് ഹസീനയെ വധിക്കുന്നതിനായി പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സുരക്ഷാ സേനയിലെ (എസ്എസ്എഫ്) ഏഴോളം ജീവനക്കാരെ ഇവര്‍ സ്വാധീനിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24-ന് ഹസീനയെ വധിക്കാനായിരുന്നു തീരുമാനം.

പതിവുള്ള സായാഹ്ന നടത്തത്തിനായി ഹസീന ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ആക്രമിച്ചു വധിക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടിരുന്നു. ഇവിടെ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ അവിടേക്കു തിരിക്കുന്നതിനായിരുന്നു ഇത്. ഈ സമയത്ത് ഹസീനയുടെ അംഗരക്ഷര്‍ അവരെ വധിക്കുന്ന രീതിയിയിലായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്.

എന്നാല്‍, ഇതേക്കുറിച്ചു സൂചന ലഭിച്ച ബംഗ്ലദേശ് സര്‍ക്കാരിലെ ഹസീനയുടെ വിശ്വസ്തരും ബംഗ്ലദേശ് ഭീകരവിരുദ്ധ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണു പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി പൊളിച്ചത്. വധശ്രമവുമായി ബന്ധപ്പെട്ട് ജെഎംബി ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ ബംഗ്ലദേശ് ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തുകയായിരുന്നു.

തുടര്‍ന്നു ഹസീനയ്ക്കു പ്രത്യേക സുരക്ഷ ഒരുക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ട അംഗരക്ഷകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഒന്നൊഴിയാതെ പിടികൂടുന്നതിനാണു സംഭവം രഹസ്യമാക്കി വച്ചതെന്നു ബംഗ്ലദേശ് അധികൃതരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കും ഇതില്‍ പങ്കുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ബംഗ്ലദേശിലെ ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് ലണ്ടനില്‍വച്ച് ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വിവരം. ഇതേ നേതാവുമായി കൂടിക്കാഴ്ച നടത്തിയ എസ്എസ്എഫിലെ മേജര്‍ ജനറല്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്.

ഹസീനയെ വധിക്കാന്‍ ഗൂഢാലോചന നടന്ന വിവരം വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി സംഭവം റിപ്പോര്‍ട്ട് ചെയ്ത ദേശീയ മാധ്യമം വ്യക്തമാക്കി. ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്‍സികളും ബംഗ്ലദേശുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിച്ചുവരുന്ന രണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജ്യാന്തര ഭീകര സംഘടനയാണ് ജെഎംബി. ബംഗ്ലദേശിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചു പകരം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭരണം കൊണ്ടുവരാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ് ഇവര്‍.

Top