മാഡ്രിഡ്: ലയണൽ മെസിക്കു പിന്നാലെ റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും നികുതിവെട്ടിപ്പിൽ കുരുങ്ങി.
2011-13 കാലത്ത് 89 ലക്ഷം ഡോളർ റൊണാൾഡോ നികുതിയിനത്തിൽ വെട്ടിച്ചെന്ന് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാഡെന കോപെ റേഡിയോ റിപ്പോർട്ട് ചെയ്തു.
റൊണാൾഡോയ്ക്കെതിരേ കേസെടുക്കുന്നത് സംബന്ധിച്ച് നികുതി വകുപ്പിൽ തർക്കമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസെടുക്കുന്നതിനു മുമ്പ് റൊണാൾഡോയുടെ വെട്ടിപ്പ്, സാങ്കേതിക പിഴവാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
സാങ്കേതിക പിഴവാണെന്നു കണ്ടെത്തിയാൽ റൊണാൾഡോയ്ക്ക് 89 ലക്ഷം ഡോളറും ഇതിന്റെ പിഴയും അടച്ച് തലയൂരാം. എന്നാൽ നികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്താൽ റൊണാൾഡോ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും.
നികുതി വെട്ടിപ്പ് കേസിൽ ബാഴ്സലോണയുടെ അർജന്റൈൻ സ്ട്രൈക്കർ ലയണൽ മെസിക്ക് സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടി രൂപ) പിഴയും വിധിച്ചിരുന്നു.
നേരത്തെയുള്ള വിധിക്കെതിരേ മെസി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 2016 ജൂലൈയിലായിരുന്നു കോടതി മെസിക്കു ശിക്ഷ വിധിച്ചത്. സ്പാനിഷ് ലാ ലിഗ ക്ലബ് ബാഴ്സലോണ താരമായ മെസി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തിൽ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതി വെട്ടിച്ചെന്നാണ് കേസ്.