കാണ്ഡഹാറില്‍ സൈനികത്താവളത്തിനു നേരെ ചാവേറാക്രമണം; 43 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാണ്ഡഹാറില്‍ സൈനികത്താവളത്തിനു നേരെ ചാവേറാക്രമണം.

ആക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ മാത്രമാണ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടത്, ഒമ്പതോളം സൈനികര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികത്താവളത്തിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ വകുപ്പ് വക്താവ് ദൗലത്ത് വാസിരി അറിയിച്ചു.

സ്‌ഫോടനത്തില്‍ സൈനിക ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു, ആക്രമണത്തിനു പിന്നിലുള്ളവരെ കുറിച്ചും ആക്രമണം നടത്താന്‍ ഉപയോഗിച്ച വാഹനത്തെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച തെക്കന്‍ അഫ്ഗാനില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും മൂന്നോറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top