ട്വന്റി20: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 173 റണ്‍സ് വിജയലക്ഷ്യം

കേപ്ടൗണ്‍: ട്വന്റി 20 പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 173 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

ശിഖര്‍ ധവാന്‍(47), സുരേഷ് റെയ്‌ന(43) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

നായകന്‍ വിരാട് കോഹ്ലിക്കു പകരം രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മത്സരത്തില്‍ ടോസ് ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. എന്നാലവര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

നായകന്റെ റോളില്‍ ഓപ്പണിംഗിന് ഇറങ്ങിയ രോഹിത് ശര്‍മ(11) ആദ്യം പുറത്തായി. ഇതിനുശേഷമെത്തിയ സുരേഷ് റെയ്‌ന സിക്‌സറുമായാണ് തുടങ്ങിയത്. ശേഷം ഒരറ്റത്ത് റെയ്‌ന മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞപ്പോള്‍ ധവാന് ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തബ്രയ്‌സ് ഷംസിയുടെ പന്തില്‍ ബെഹാര്‍ദീറാണ് റെയ്‌നയെമടക്കിയത്. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും റെയ്‌ന പായിച്ചു. കഴിഞ്ഞ മത്സരത്തിലെ ഹീറോ മനീഷ് പാണ്ഡെ(13) അധികനേരം ക്രീസില്‍ ചെലവഴിച്ചില്ല. സ്‌കോര്‍ 126ല്‍ ധവാനും മടങ്ങി.

മൂന്നു ബൗണ്ടറികള്‍ മാത്രമാണ് 40 പന്തുകള്‍ നീണ്ട ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ധോണി(11 പന്തില്‍ 12), ഹാര്‍ദിക് പാണ്ഡ്യ(17 പന്തില്‍ 21), ദിനേശ് കാര്‍ത്തിക്( അഞ്ചു പന്തില്‍ 13) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്തായി. അക്‌സര്‍ പട്ടേല്‍(1), ഭുവനേശ്വര്‍ കുമാര്‍(3) എന്നിവര്‍ പുറത്താകാതെനിന്നു.

Top