മോദിക്കെതിരെ നടന്ന കൊലപാതക ശ്രമമോ രാഹുലിന്റെ ആലിംഗനം ? സുബ്രഹ്മണ്യന്‍ സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടന്ന കൊലപാതക ശ്രമമാണോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആലിംഗനമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സ്വാമി ആരോപണങ്ങളുമായി വന്നിരിക്കുന്നത്. ‘ആ മണ്ടനെ കെട്ടിപ്പിടിക്കാന്‍ നമോ(നരേന്ദ്രമോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. ശത്രുക്കള്‍ക്കു നേരെ റഷ്യക്കാരുടേയും ഉത്തരകൊറിയക്കാരുടെയുമൊക്കെ വിഷസൂചി കൊണ്ടുള്ള ഒരുപ്രയോഗമുണ്ട്. സുനന്ദ പുഷ്‌ക്കറിന്റെ കയ്യില്‍ കാണപ്പെട്ടതുപോലുള്ള ചെറു സുഷിരങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ നമോ എത്രയും പെട്ടെന്ന് വൈദ്യ പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്’ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു വിവാദമായ ‘ആലിംഗനം’ നടന്നത്. തന്റെ പ്രസംഗശേഷം രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും നേരെ പ്രധാനമന്ത്രിയുടെ കസേരക്കടുത്തെത്തി കുനിഞ്ഞ് കെട്ടിപ്പിടിക്കുകയായിരുന്നു. ഒരു നിമിഷം നരേന്ദ്ര മോദിയും സഭയിലെ മറ്റംഗങ്ങളും സ്തംഭിച്ചു പോകുകയും ചെയ്തു. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ രാഹുലിനെ വിളിച്ച് മോദി കുശലാന്വേഷണം നടത്തുകയും ചെയ്തു.

രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ ബിജെപിയില്‍ നിന്ന് വലിയ വിമര്‍ശങ്ങളാണുയര്‍ന്നത്.

Top