സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കാനൊരുങ്ങി എസ്.ബി.ഐ.

sbi

തിരുവനന്തപുരം : സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ.

കൃഷിമന്ത്രിയുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

കര്‍ഷകരുടെ വായ്പാ കുടിശ്ശികയില്‍ നിന്ന് പകുതി തുക എഴുതിത്തള്ളുമെന്ന് ബാങ്ക് പ്രഖ്യാപിച്ചു.

എസ്.ബി.ഐ, എസ്.ബി.ടി ലയനത്തോടെ കര്‍ഷകരെ ദ്രോഹിക്കുന്നുവെന്ന് എന്നാരോപിച്ച് നേരത്തെ കര്‍ഷകര്‍ എസ്.ബി.ഐയെ ബഹിഷ്‌കരിച്ചിരുന്നു.

തുടര്‍ന്ന് എസ്.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

മാര്‍ച്ച് 31നകം 1,600 കോടി രൂപ കാര്‍ഷിക വായ്പ ഇനത്തില്‍ എസ്.ബി.ഐ സംസ്ഥാനത്ത് അനുവദിക്കും.

നിലവില്‍ കാര്‍ഷിക വായ്പ കുടിശ്ശിക ഉള്ളവര്‍ക്ക് കടാശ്വാസ പദ്ധതി നടപ്പാക്കുകയും ചെയ്യും.

മൊത്തം കുടിശ്ശികയുടെ പകുതി അടച്ചാല്‍ ബാക്കി എഴുതിത്തള്ളും.

2016 മാര്‍ച്ച് 31ന് കുടിശ്ശികയുള്ളതായി ബാങ്ക് കണക്കാക്കിയ 36,000 കര്‍ഷകര്‍ക്കാണ് ഇത്തരത്തില്‍ ഗുണം ലഭിക്കുന്നത്.

37 ശതമാനത്തോളം കര്‍ഷകരാണ് സംസ്ഥാനത്ത് എസ്.ബി.ഐയിലൂടെ ഇടപാട് നടത്തുന്നത്.

ഇവര്‍ കൂട്ടത്തോടെ അക്കൗണ്ട് പിന്‍വലിക്കുമെന്ന സാഹചര്യത്തിലാണ് ബാങ്കും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്.

Top