കൊച്ചി: നടന്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്ത് കൊണ്ട് ആക്രമിക്കപ്പെട്ട നടി പ്രതികരിച്ചില്ലന്നതില്‍ ദുരൂഹത.
പ്രമുഖ നടന്‍ നടിയുടെ പേരില്‍ വാങ്ങിയ സ്ഥലം തിരികെ നല്‍കാതിരുന്നത് മൂലമാണ് വാഹനത്തില്‍ അരുതാത്തത് സംഭവിച്ചതെന്നും ഈ ദുശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്ഥലം തിരികെ രജിസ്റ്റര്‍ ചെയ്ത് നല്‍കിക്കാനായിരുന്ന ക്വട്ടേഷനെന്നുമായിരുന്നു പുറത്തു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
ഇക്കാര്യം സംബന്ധിച്ച് ആദ്യം വാര്‍ത്ത വന്നത് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ന്യൂസ് പോര്‍ട്ടലിലായിരുന്നു. പിന്നീട് മലയാളത്തിലെ ഒരു സിനിമാ വാരികയില്‍ സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ദിലീപിനെ പ്രതിക്കൂട്ടിലാക്കി നടന്ന പ്രചരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ നടനെതിരെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടുമില്ല.
തനിക്ക് ദിലീപുമായി യാതൊരു ഇടപാടുകളും ഇല്ലന്ന് നടി പറഞ്ഞാല്‍ അവസാനിക്കുന്ന വിവാദത്തില്‍ എന്തുകൊണ്ട് ഇതേ കുറിച്ച് നടി പ്രതികരിക്കുന്നില്ല എന്നതാണ് ഇപ്പോഴും ഇതു സംബന്ധമായി ഉയരുന്ന പ്രധാന ചോദ്യം.
നടി ഇക്കാര്യത്തില്‍ പുലര്‍ത്തിയ മൗനം തന്നെ വേദനിപ്പിച്ചുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തുറന്നു പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാന്‍ പറ്റുമായിരുന്ന മറ്റൊരു താരം ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മഞ്ജു വാര്യരാണ്. കാരണം, നടന്നുവെന്ന് പറയപ്പെടുന്ന ഈ സ്ഥലമിടപാട് നടന്നിട്ടുണ്ടെങ്കില്‍തന്നെ അത് മഞ്ജു വാര്യര്‍ ദിലീപിനൊപ്പം ഉള്ള കാലത്താണ്.
രണ്ട് നടിമാരും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനവും ദിലീപിനെതിരെ നടന്ന സംഘടിത ആക്രമണവും ഇപ്പോള്‍ ദിലീപിന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ സജീവമായിരിക്കുകയാണ്.
വിവാഹമോചിതരായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നുവരെ ദിലീപും മഞ്ജു വാര്യരും പരസ്പരം പ്രത്യക്ഷമായി ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് പറയാനുള്ള ‘യാഥാര്‍ഥ്യങ്ങള്‍’ തെളിവ് സഹിതം രഹസ്യ രേഖയായി കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ദിലീപ് പറയുന്നത്. അതായത് മഞ്ജു വാര്യര്‍ക്കും ദിലീപിനും കോടതിക്കും മാത്രമറിയാവുന്ന രഹസ്യം.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് താരസംഘടന എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചതാണ് നടനെ ലക്ഷ്യമിട്ടുള്ള പ്രചരണത്തിന് ശക്തി പകര്‍ന്നിരുന്നത്. സത്യത്തില്‍ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നാണ് ദിലീപിന്റെ വാദം.
അതേസമയം പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പിടികൂടിയ അന്വേഷണ സംഘം കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കുന്നതിനായുള്ള അവസാന ഘട്ട ശ്രമത്തിലാണ്.
ഇതിന്റെ ഭാഗമായി സുനില്‍ നല്‍കിയ ചില തെളിവുകള്‍ കണ്ടെത്താന്‍ അയാളുടെ അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
ഇതിനിടെ ചില വെളിപ്പെടുത്തലുകളുമായി നടി ഭാവന വനിതാ മാഗസിനിലൂടെ പരസ്യമായി രംഗത്ത് വന്നത് ഏവരെയും അമ്പരിപ്പിച്ചിട്ടുണ്ട്.
ഭാവന വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന് . .
തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാന്‍ കഴിയുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര ചെയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എന്റെ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു.
പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യ ബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു കൊടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതു കേട്ട് ഞാന്‍ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്‌നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണേയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അവര്‍ എന്റെ കൈയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്‌നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന്‍ ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്‍… ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി.
കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെ പ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.
ഇതിനിടയില്‍ പ്രധാനവില്ലനും കാറില്‍ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറില്‍വച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാെണന്നും പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു. വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. ഇതിനിടെ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.
ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുേനാക്കി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ‘അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെണ്‍കുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു ൈകവിടരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതു കൊണ്ടു പറയാം.
തുടര്‍ച്ച അടുത്ത ലക്കത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.