ഇന്ത്യ ‘ചതിച്ചു’ ഖത്തറിന് മുന്നില്‍ മുട്ടുമടക്കി അമേരിക്ക, ഉപരോധത്തിനെതിരെ രംഗത്ത്

വാഷിങ്ങ്ടണ്‍:ഒടുവില്‍ ഖത്തര്‍ ഉപരോധ നിലപാടില്‍ മലക്കം മറിഞ്ഞ് അമേരിക്ക.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ശക്തമായ പിന്തുണയെ തുടര്‍ന്ന് ഖത്തറിന് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെയാണ് അമേരിക്കന്‍ സ്റ്റേറ്റ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

ഉപരോധത്തിനു കാരണമായ പരാതികള്‍ പുറത്തു വിടാത്തത് ഗള്‍ഫ് രാജ്യങ്ങളെയാകെ ‘നിഗൂഢ ‘മാക്കിയെന്ന് അമേരിക്ക ആരോപിക്കുന്നു.

സൗദി യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ജല – വ്യോമ റോഡ് ഗതാഗത നിരോധനം അംഗീകരിക്കില്ലെന്ന് ഇന്ത്യയും ഇറാനും തുര്‍ക്കിയും തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയതും അമേരിക്കന്‍ സഖ്യകക്ഷികളായ ബ്രിട്ടന്‍, ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതാണ് അമേരിക്കയുടെ മലക്കം മറിച്ചിലിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഖത്തറിന് അനുകൂലമായ നിലപാട് രൂപീകരിക്കപ്പെടാന്‍ ഇന്ത്യയുടെ നിലപാട് കാരണമായതായാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി(സിഐഎ) യുടെ റിപ്പോര്‍ട്ട്.

ചര്‍ച്ച ചെയ്ത് ഇരു വിഭാഗവും പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് പറയുമ്പോഴും ഇന്ത്യയിലേക്ക് ഏറ്റവും അധികം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്ന ഖത്തറിനെ ഒരു കാരണവശാലും കൈവിടില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കം തടയാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നതിനാല്‍ ഉപരോധക്കാരായ അറബ് രാഷ്ട്രങ്ങള്‍ അതിന് മുതിര്‍ന്നതുമില്ല.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഖത്തറിലേക്ക് പോകാന്‍ പാക്ക് വ്യോമ മേഖലയെ ആശ്രയിക്കേണ്ട സാഹചര്യവും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.

യുഎഇ സൗദി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം തന്നെ വഷളാകുമെന്ന് കണ്ടപ്പോഴാണ് ഖത്തറിലേക്കുള്ള വ്യോമ നിരോധനം ഒഴിവാക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നത്.

ഉപരോധം കൊണ്ട് ഖത്തറിനെ വരുതിയിലാക്കാമെന്ന തങ്ങളുടെ നീക്കം പാളുന്നതിന് ഇന്ത്യ പ്രധാന കാരണക്കാരാണെന്നാണ് സൗദി ഭരണകൂടം കരുതുന്നത്.

‘കൊച്ചു ഖത്തറിനൊപ്പം ലോക രാഷ്ട്രങ്ങള്‍ അണിനിരക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇത്രയും വലിയ പിന്തുണ അവര്‍ക്ക് ലഭിക്കുമെന്നും ഉപരോധക്കാര്‍ ഒരിക്കലും കരുതിയിരുന്നില്ല.

‘ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണമോ, അതോ ഗള്‍ഫ് കൂട്ടായ്മയിലെ (ജിസിസി) കാലങ്ങളായുള്ള രോഷമോ ഏതാണ് ഖത്തറിനെതിരെ നടപടിയെടുക്കാന്‍ പരിഗണിച്ചത്’ എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് അറബ് രാഷ്ട്രങ്ങളോട് ചോദിച്ചിരിക്കുന്നത്.

സമയം കൂടുതല്‍ പിന്നിടുന്തോറും സൗദി, യുഎഇ രാജ്യങ്ങളുടെ നീക്കത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. എത്രയുംവേഗം പ്രശ്‌നം തീര്‍ക്കണമെന്നും ന്യൂവര്‍ട്ട് പറഞ്ഞു.

ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ശ്രമം തുടരുന്നതിന്റെ ഭാഗമാണു പരസ്യ വിമര്‍ശനം . യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഖത്തര്‍, സൗദി, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണിലൂടെയും ചര്‍ച്ചകള്‍ തുടരുകയാണ്.

അതേസമയം, ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഇതുവരെയും ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്ന കുവൈത്ത് ഭരണകൂടം ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട് . പക്ഷേ, ഇതുവരെയും ആവശ്യങ്ങളുടെ പട്ടിക ലഭിച്ചിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഖത്തര്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അയല്‍ രാജ്യങ്ങള്‍ മിണ്ടുന്നില്ല.

ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഉപരോധമേര്‍പ്പെടുത്തിയവര്‍ക്കു പിന്തുണ നേടാനാകുന്നില്ലെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയും വ്യക്തമാക്കി.

Top