മലപ്പുറം: തെറ്റായ വിവരം നല്‍കി മുഖ്യമന്ത്രിയെയും കബളിപ്പിച്ച് പി.വി അന്‍വര്‍ എം.എല്‍.എ സി.പി.എം നേതൃത്വത്തിന് തീരാതലവേദനയാകുന്നു.
ആര്യാടന്‍ മുഹമ്മദിന്റെ 35 വര്‍ഷത്തെ ഭരണകുത്തക തകര്‍ത്ത് നിലമ്പൂരില്‍ നിന്നും വിജയിച്ചതിന്റെ മേനിയില്‍ എം.എല്‍.എ കാട്ടികൂട്ടുന്ന നിയമലംഘനങ്ങളും ഭൂമിതട്ടിയെടുക്കലുമാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.
ചില പ്രാദേശിക നേതാക്കളെ അന്‍വര്‍ വഴിവിട്ട് സ്വാധീനിച്ചതായും പാര്‍ട്ടിക്കകത്ത് വിമര്‍ശനമുണ്ട്. ഇക്കാര്യത്തില്‍ അണികള്‍ക്കിടയിലും പ്രതിഷേധം വ്യാപകമാണ്.
പി.വി അന്‍വര്‍ നിലമ്പൂരിില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കുമ്പോള്‍ 93 വയസുള്ള വന്ദ്യവയോധികനായ മഞ്ചേരി മാലാംകുളത്തെ സി.പി ജോസഫ് എന്ന കുടിയേറ്റ കര്‍ഷകന്റെ ഭൂമി തട്ടിയെടുത്ത കേസില്‍ മഞ്ചേരി സബ് കോടതി പി.വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് ആദ്യം സി.പി.എം നേതൃത്വം ഇടപെട്ടത്.
മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി.പി ജോസഫിന്റെ 19 സെന്റ് സ്ഥലം അന്‍വര്‍ വാങ്ങുകയായിരുന്നു.
എന്നാല്‍ രാത്രി ജെ.സി.ബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമിയും സ്വന്തമാക്കി. എന്നിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ. പി.എ പൗരന്‍ മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയില്‍ 2008ലാണ് ഒ.എസ് 230/2008 ആയി കേസ് നല്‍കിയത്.
കോടതിചെലവും നഷ്ടപരിഹാരവും സഹിതം അന്‍വര്‍ 21.22 ലക്ഷം നല്‍കാന്‍ 2014 ആഗസ്റ്റ് 14ന് വിധി വന്നു. വിധി വന്ന് ആറു മാസം കഴിഞ്ഞിട്ടുപോലും കോടതി വിധി മാനിക്കാനോ പണം നല്‍കാനോ അന്‍വര്‍ തയ്യാറായില്ല. ഇതോടെയാണ് കോടതി വിധി നടത്തി തരുന്നതിനായി ജോസഫ് ഇ.പി 38/2015 നടത്തല്‍ ഹര്‍ജി ഫയല്‍ ചെയ്ത്. എന്നിട്ടും പണം നല്‍കാന്‍ കൂട്ടാക്കാഞ്ഞതോടെയാണ് തുടര്‍ന്ന് അന്‍വറിനെതിരെ കോടതി ആദ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ 2015 ഡിസംബറില്‍ ഒരു ലക്ഷവും 2016 ജനുവരി 14ന് അമ്പതിനായിരം രൂപ മാത്രം അടച്ചു.
മാര്‍ച്ച് 31നകം 10 ലക്ഷം രൂപ നല്‍കാമെന്ന് അന്‍വര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉറപ്പും ലംഘിച്ച് 31ന് പത്ത് ലക്ഷം അടക്കാതിരുന്നതോടെയാണ് കോടതി കഴിഞ്ഞ 2016 ഏപ്രില്‍ 12ന് അന്‍വറിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്.
സി.പി.എം നേതൃത്വം ഇടപെട്ടതോടെ അന്‍വര്‍ 10 ലക്ഷം രൂപ അടച്ചു. ബാക്കിതുക അഞ്ചു തുല്യ ഗഡുക്കളായി അടക്കാമെന്ന് കോടതിയെ രേഖൂമൂലം അറിയിച്ചു. അതും പാലിക്കാതെ വീഴ്ച വരുത്തിയപ്പോഴാണ് കോടതി ജനുവരി 12ന് വീണ്ടും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷനും ഇടപെട്ടതോടെയാണ് അന്‍വര്‍ പണം കോടതിിയില്‍ അടക്കാന്‍ തയ്യാറായത്. ഇതിനു ശേഷം പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പൂക്കോട്ടുംപാടം പോലീസ് എം.എല്‍.എയെ ഒന്നാം പ്രതിയാക്കി കേസെടുത്തു.
കേസെടുത്ത എസ്.ഐയെ മൂന്നു ദിവസത്തിനകം സ്ഥലം മാറ്റിയില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാല്‍ സി.പി.എം നേതൃത്വം ഇടപെട്ടതോടെ എം.എല്‍.എ സമരത്തില്‍ നിന്നും പിന്‍മാറി.
നിലമ്പൂരിലെ എം.എല്‍.എയായ ശേഷമാണ് കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്കിന്റെ അനധികൃത നിര്‍മ്മാണവും പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികളില്ലാതെ വളഞ്ഞ വഴിയില്‍ ലൈസന്‍സുകളും നേടിയെടുക്കുന്നത്.
പാര്‍ക്കില്‍ നിന്നും ഒന്നര കിലോ മീറ്ററകലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് ഡാമും കെട്ടി. നിയമവിരുദ്ധമായതില്‍ അത് പൊളിച്ചുമാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടപ്പോള്‍ ഡാമിനു മുകളിലൂടെ റോപ് വേ നിര്‍മ്മിച്ചും നിയമത്തെ വെല്ലുവിളിക്കുകയാണ് എം.എല്‍.എ.
നിയമസഭയില്‍ മുഖ്യമന്ത്രിക്ക്, പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ എല്ലാവിധ അനുമതികളുമുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ലൈസന്‍സ് നല്‍കിയെന്നുമുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയും അന്‍വര്‍ സി.പി.എം നേതൃത്വത്തിന്റെ കണ്ണിലെ കരടായിരിക്കുകയാണ്.
റിപ്പോര്‍ട്ട് : എം വിനോദ്