ദിലീപിനെയും നാദിര്‍ഷയെയും 29ന് ശേഷം ചോദ്യം ചെയ്യും, രഹസ്യ നീക്കത്തില്‍ പൊലിസ്

കൊച്ചി: ദിലീപില്‍ നിന്നും 29ന് ശേഷം പൊലിസ് മൊഴി രേഖപ്പെടുത്തും

ഇപ്പോള്‍ തേനിയിലുള്ള ദിലീപ് 29ന് ആണ് തിരിച്ചെത്തുക. അതിന് ശേഷം വിശദമായ മൊഴി നല്‍കാമെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ദിലീപ് അറിയിച്ചിട്ടുണ്ട്.

എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജായിരിക്കും താരത്തിന്റെ മൊഴി രേഖപ്പെടുത്തുക.

ആലുവയില്‍ ദിലീപിന്റെ വസതിയില്‍ വച്ചായിരിക്കും മൊഴിയെടുപ്പ് എന്നാണ് ലഭിക്കുന്ന സൂചനയെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യം ഒഴിവാക്കാന്‍ അവസാന നിമിഷം സ്ഥലം മാറ്റാനും സാധ്യതയുണ്ട്.

ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന പരാതിയോടൊപ്പം തന്നെ പള്‍സര്‍ സുനി ജയിലില്‍ നിന്നും കത്തെഴുതിയത് സംബന്ധമായ ചില ‘നിര്‍ണ്ണായക’ ചോദ്യത്തിനും അന്വേഷണ സംഘം ഉത്തരം തേടും.

സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ ഡ്രൈവര്‍, മാനേജര്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനിയുടെ ജയിലിലെ സഹതടവുകാരന്‍ വിഷ്ണു നാദിര്‍ഷായെ ഫോണ്‍ ചെയ്തത് ബ്ലാക്ക് മെയിലിങ്ങിനാണെന്ന് പൊലീസിന് ബോധ്യമുണ്ടെങ്കിലും ഇങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തക്ക വല്ല പങ്കും നടനുണ്ടോ എന്നതും അന്വേഷണ പരിഗണനയിലാണ്.

ഇതു സംബന്ധമായ പ്രധാന അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ‘ചില’ കാര്യങ്ങള്‍ക്ക് ദിലീപിന്റെ അടുത്ത് നിന്നും അന്വേഷണ സംഘം ഉത്തരം തേടുന്നത്.

അതേസമയം നടനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന് പള്‍സര്‍ സുനിക്കും വിഷ്ണുവിനുമെതിരെ കേസെടുക്കുമെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

വിഷ്ണുവിന്റെ ഓഡിയോ സംഭാഷണം റെക്കോര്‍ഡ് ചെയ്തതും പള്‍സര്‍ സുനി എഴുതിയ കത്തുമാണ് പ്രധാന തെളിവ്.

Top