ആ പെണ്‍കുട്ടി പറയുന്നതിലും ദുരൂഹത . . പ്രതികരിക്കാന്‍ 7 വര്‍ഷ കാലയളവ് എന്തിന് ?

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ (ശ്രീഹരി)യുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പ്രവര്‍ത്തിയിലും ദുരൂഹത.

ഏഴ് വര്‍ഷത്തോളം തുടര്‍ച്ചയായി സ്വാമി പീഡിപ്പിച്ചു എന്ന് പറയുന്ന പെണ്‍കുട്ടി ഇതുവരെ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലന്നതാണ് ചോദ്യം. അതും നിയമം പഠിച്ച വിദ്യാസമ്പന്നയായ പെണ്‍കുട്ടിക്ക് എങ്ങനെ ഇത്തരം കാര്യങ്ങള്‍ ഇത്ര നാള്‍ മറച്ചുവയ്ക്കാന്‍ കഴിഞ്ഞുവെന്നതിനും വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.

സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടായിരിക്കെ എങ്ങനെ സ്വാമിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമുണ്ടായി എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്.

സ്വാമിയുടെ ഭക്തന്‍മാരായ മാതാപിതാക്കള്‍ ഈ സംഭവം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ മറച്ചുവയ്ക്കുകയോ ഇതിന് കൂട്ട് നില്‍ക്കുകയോ ചെയ്തിട്ടുണ്ടെകില്‍ ഇവര്‍ക്കെതിരെയും നിയമ പ്രകാരം സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല.

40 ലക്ഷം രൂപ ഗംഗേശാനന്ദ തട്ടിയെടുത്തിട്ടുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.

എന്തിന് വേണ്ടി ഇത്രയും പണം നല്‍കി. അത് കൊണ്ട് എന്ത് നേട്ടമുണ്ടായി എന്നതും വ്യക്തമാക്കേണ്ടതുണ്ട്.

പണവും രോഗബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയതായാണ് മാതാപിതാക്കളുടേയും പെണ്‍കുട്ടിയുടേയും മൊഴിയില്‍ പറയുന്നത്.

ഇങ്ങനെ പറ്റിച്ച തട്ടിപ്പ് സ്വാമിയെ വീണ്ടും വീട്ടില്‍ കയറ്റിയത് എന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. വിവാദ സംഭവത്തിനു ശേഷം പോലും പണം തട്ടിയതിന് രേഖാമൂലം സ്വാമിക്കെതിരെ പരാതി കൊടുത്തിട്ടില്ലന്നതും ശ്രദ്ധേയമാണ്.

പീഢന ശ്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് ജനനേന്ദ്രിയം മുറിച്ചതെന്നത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പെണ്‍കുട്ടിക്കെതിരെ കേസെടുക്കാതിരുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ കേസ് വിചാരണ വേളയില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ലിംഗം ഇല്ലാതായ സ്വാമിയുടെ ലൈഗീകശേഷി പരിശോധിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍.

ഇപ്പോള്‍ 23 വയസ്സുള്ള പെണ്‍കുട്ടിയെ 14 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് മൊഴി.

വെള്ളിയാഴ്ച രാത്രി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വാമി മര്‍ദ്ദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചതത്രെ. പിന്നീട് അവള്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

പീഢന വീരനായ സ്വാമിക്കെതിരെ ഇതിനു മുന്‍പുതന്നെ പെണ്‍കുട്ടി ഇത്തരമൊരു ഫോണ്‍ കോള്‍ പൊലീസിനു ചെയ്തിരുന്നുവെങ്കില്‍ എന്നേ സ്വാമി അകത്താകുമായിരുന്നു.

അതിന് പകരം ഇങ്ങിനെയൊരു സാഹചര്യം എന്തിന് സൃഷ്ടിച്ചു? മാതാപിതാക്കളുടെ റോള്‍ എന്തായിരുന്നു ? എന്ത് കൊണ്ട് മുന്‍പ് തന്നെ പരാതിപ്പെട്ടില്ല? എന്നീ ചോദ്യങ്ങള്‍ക്ക് കൂടി പെണ്‍കുട്ടിയും കുടുംബവും മറുപടി പറയേണ്ടതുണ്ട്.

സ്ത്രീകള്‍ക്കെതിരായ പീഡനവിവരം അറിഞ്ഞാല്‍ ഉടന്‍ ഇടപെടുന്ന രാഷ്ട്രീയപൊലീസ് സംവിധാനങ്ങളും പൊതു ബോധവും ഉള്ള ഒരു നാട്ടില്‍ വിദ്യാസമ്പന്നയായ, നിയമം പഠിച്ച ഒരു പെണ്‍കുട്ടിക്ക് ‘വൈകിയാണ് ‘ വിവേകം വന്നതെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ ഉയരുന്ന ചോദ്യം.

അതു കൊണ്ട് തന്നെയാണ് സംഭവത്തിന് പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്തുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതും.

Top