വാദി പ്രതിയാകുമോ . . ? അമ്മയുടെ പരാതി പെൺകുട്ടിക്ക് തിരിച്ചടി, വെട്ടിലായി പൊലീസ്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസ് വെട്ടിലായി.

മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന മാതാവിന്റെ മൊഴി കോടതിയില്‍ പ്രതിഭാഗം ഉപയോഗപ്പെടുത്തുമെന്ന് ഭയപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍, പെണ്‍കുട്ടിയെ ചികിത്സിച്ചതു സംബന്ധമായ വല്ല രേഖയും അമ്മ ഹാജരാക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍.

മാത്രമല്ല മകളുടെ കാമുകന് കൂടി സംഭവത്തില്‍ ബന്ധമുണ്ടെന്നും പ്രണയം എതിര്‍ത്തതാണ് പകയ്ക്ക് കാരണമെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാണിച്ചതിനാല്‍ ഈ വഴിക്കും ഇനി വിശദമായ അന്വേഷണം പൊലീസിന് നടത്തേണ്ട സാഹചര്യമാണുള്ളത്.

ജനനേന്ദ്രിയം മുറിച്ചതിനാല്‍ സ്വാമിയുടെ ലൈംഗിക ശേഷി പരിശോധിക്കാന്‍ കഴിയില്ല എന്നതും കേസിനെ ദുര്‍ബലമാക്കുന്ന പ്രധാന ഘടകമാണ്.

സ്വാമി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും സംഭവത്തിനു ശേഷം പെണ്‍കുട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് ഓടിക്കയറിയതെന്നും, 40 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി നല്‍കണമെന്ന് തങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നതായും അമ്മയുടെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ കേസന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും മാറ്റേണ്ടി വരുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

പെണ്‍കുട്ടി ഏത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണോ ഓടി കയറിയത് ആ ഉദ്യോഗസ്ഥന്റെ മൊഴിയും ഇനി അന്വേഷണ സംഘത്തിന് രേഖപ്പെടുത്തേണ്ടി വരും.

നേരത്തെ ഗംഗേശാനന്ദ സ്വാമിയുടെ അമ്മ കുട്ടിയമ്മ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ മിക്കതും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏഴു വര്‍ഷത്തോളം തന്നെ സ്വാമി പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിര്യന്നത്.

സ്ത്രീ പീഡന കേസുകളില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊന്നും നോക്കാതെ കേസെടുത്ത് ജയിലിലടക്കാമെങ്കിലും വിചാരണ വേളയില്‍ ചാര്‍ജ്ജ് ഷീറ്റിലെ ‘പഴുതുകള്‍’ പ്രതികള്‍ക്ക് പലപ്പോഴും രക്ഷപ്പെടാന്‍ അവസരമൊരുക്കാറുണ്ട്.

ഇവിടെ നിയമം പഠിച്ച വിദ്യാസമ്പന്നയായ ഇര പറയുന്നത് ശരിയാണെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ ഏഴു വര്‍ഷമായി ഒരു പരാതി പോലും പൊലീസിന് നല്‍കിയില്ല എന്നതാണ് ‘പിടികിട്ടാത്ത’ ചോദ്യം.

ഇതാണ് കാമുകന്റെ സഹായത്തോടെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും.

Top