മന്ത്രി ശൈലജ തെറിച്ചാല്‍ മന്ത്രി ചാണ്ടിയും തെറിക്കും, എല്ലാ കണ്ണുകളും മുഖ്യമന്ത്രിയില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന് തലവേദനയായ രണ്ട് മന്ത്രിമാരെ ഉടനെ മാറ്റണമെന്ന നിലപാട് സി.പി.എമ്മിനുള്ളില്‍ ശക്തമാവുന്നു.

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആരോഗ്യ മന്ത്രിക്കെതിരെ വീണ്ടും പരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ അവര്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് നല്ലൊരു വിഭാഗം നേതാക്കള്‍.

വിവാദ പരാമര്‍ശം നീക്കണമെന്ന സര്‍ക്കാര്‍ അപ്പീലിന്‍ മേല്‍ ഹൈക്കോടതി നിലപാട് എതിരാണെങ്കില്‍ ശൈലജയുടെ രാജി അനിവാര്യമാകുമെന്ന് നേരത്തെ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ് ശൈലജ എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാവും.

മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജനെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് രാജി വയ്പിച്ചതിനാല്‍ രാജിക്കാര്യത്തില്‍ ഇരട്ട നീതി പാടില്ലന്ന അഭിപ്രായവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു കഴിഞ്ഞു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ അനിശ്ചിതകാല നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ തീരുമാനം നീട്ടികൊണ്ടു പോകുന്നത് പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം നല്‍കുമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന തീരുമാനമായിരിക്കും ഇനി നിര്‍ണ്ണായകമാവുക.

ഹൈക്കോടതി പരാമര്‍ശം നീക്കം ചെയ്തില്ലങ്കില്‍ മുഖ്യമന്ത്രിയും മന്ത്രി ശൈലജയെ കൈവിട്ടേക്കാനാണ് സാധ്യത.

സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ രണ്ട് മന്ത്രിമാരെ മാറ്റേണ്ടി വന്ന സാഹചര്യത്തില്‍ ഇനി ശൈലജയെ മാറ്റിയാല്‍ ഗതാഗത മന്ത്രി എന്‍.സി.പിക്കാരനായ തോമസ് ചാണ്ടിയേയും മാറ്റേണ്ട സാഹചര്യവും മുഖ്യമന്ത്രിക്കും മുന്നണിക്കും ഉണ്ടാകും.

ഈ രണ്ട് മന്ത്രിമാര്‍ക്കുമെതിരെ അധികാര ദുര്‍വിനിയോഗമെന്ന ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെടുന്നത്.

തോമസ് ചാണ്ടിയെ ഇനിയും ചുമക്കേണ്ടതില്ലന്ന നിലപാട് സി.പി.എമ്മില്‍ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ശൈലജക്കു നേരെ ആരോപണമുയര്‍ന്നിരിക്കുന്നത്.

മന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ പ്രൈവറ്റ് സെക്രട്ടറിയെ ബലിയാടാക്കിയത് കൊണ്ടു കാര്യമില്ലന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്.

നിലവിലെ സാഹചര്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച ചെയ്തതായാണ് സൂചന.

മന്ത്രിയെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യും.

എന്നാല്‍ രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ പിന്നെ ഒരു നിമിഷം തുടരില്ലന്നതാണ് മന്ത്രി ശൈലജയുടെ നിലപാട്.

എന്‍.സി.പിയിലെ ഇരു വിഭാഗങ്ങളും സി.പി.എം നേതൃത്വത്തിന്റെ തീരുമാനം തന്നെയാണ് ഉറ്റുനോക്കിയിരിക്കുന്നത്.

ശൈലജ തെറിച്ചാല്‍ തോമസ് ചാണ്ടി തെറിക്കുമെന്ന് തന്നെയാണ് ശശീന്ദ്ര വിഭാഗം നേതാക്കള്‍ കരുതുന്നത്.

Top