കേള്‍ക്കുന്ന ‘കഥയല്ല’ പിരിയാനുള്ള കാരണം, ഭാര്യ മാനസികമായി പീഢിപ്പിച്ചെന്ന് ദിലീപ് !

കൊച്ചി: കുടുംബ ജീവിതം തകര്‍ത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് നടിക്കെതിരായ ആക്രമണമെന്ന് ചൂണ്ടിക്കാട്ടി ദിലീപിനെതിരെ മുന്‍ ഭാര്യ മഞ്ജുവിനെ സാക്ഷിയാക്കാനുള്ള പൊലീസ് നീക്കം പാളാന്‍ സാധ്യത.

തല്‍ക്കാലം ദിലീപ് പെട്ടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഞ്ജുവിന്റെ മൊഴി കൊണ്ട് കഴിയുമെങ്കിലും ആത്യന്തികമായി വിചാരണ വേളയില്‍ ഈ സാക്ഷിമൊഴി പ്രോസിക്യൂഷന് തിരിച്ചടിയാകാനാണ് സാധ്യതയെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിന് പ്രധാന കാരണമായി അവര്‍ പറയുന്നത് അഞ്ച് വര്‍ഷം മുന്‍പ് കുടുംബകോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി ഫയല്‍ ചെയ്തത് ദിലീപ് ആണെന്നതാണ്.

കാവ്യാ മാധവനുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞ ‘കഥയല്ല’ അവിടെ ദിലീപ് സമര്‍പ്പിച്ച രേഖയിലുള്ളതത്രെ.

അതീവ രഹസ്യമായി കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ വില്ലന്‍മാരും യഥാര്‍ത്ഥത്തില്‍ പിരിയാനുള്ള കാരണവുമുണ്ടെന്ന് ദിലീപ് അടുത്തയിടെയും പറഞ്ഞിരുന്നു.

തനിക്കെതിരെ നടക്കുന്ന ഗൂഢാലോചന അതിരുവിട്ടാല്‍ രഹസ്യം പരസ്യമാക്കേണ്ടി വരുമെന്നാണ് മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദിലീപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

‘ ഭാര്യയില്‍ നിന്നും കടുത്ത മാനസിക പീഢനമാണ് താന്‍ അനുഭവിക്കുന്നതെന്നും ഒരു വര്‍ഷമായി പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഇനി യോജിച്ച് പോകാന്‍ കഴിയില്ലന്നും’ ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിച്ചിരുന്നു.

താനും ഭാര്യയും സിനിമാ താരങ്ങള്‍ ആയതിനാല്‍ സെന്‍സേഷന്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രഹസ്യ വിചാരണ വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചതിനാല്‍ മാത്രമാണ് ഇതുവരെ ദിലീപിന്റെ ഹര്‍ജിയിലെ ‘കാരണങ്ങള്‍ ‘പുറം ലോകം അറിയാതിരുന്നത്.

ദിലീപിനോടും മഞ്ജുവിനോടും നേരിട്ട് കുടുംബകോടതി ജഡ്ജി സംസാരിച്ചിരുന്നുവെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ പക്ഷേ മാറ്റമൊന്നും ഉണ്ടായിരുന്നില്ല..

പിന്നീട് രണ്ടു പേരുടെയും സമ്മതപ്രകാരം കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ആക്രമിക്കപ്പെട്ട നടി കാവ്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയതാണ് വിവാഹ ബന്ധം തകരാന്‍ കാരണമെന്ന് പറയുന്നതിന്റെ ‘യുക്തി’ വിചാരണ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ ദിലീപ് തന്നെയാണ് ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത് എന്നത് പ്രതിഭാഗത്തിന് ചൂണ്ടിക്കാണിക്കാന്‍ നല്ലൊരു പിടിവള്ളിയാണ്.

പറയപ്പെടുന്നത് പോലെ ആക്രമിക്കപ്പെട്ട നടി നല്‍കിയ ‘വിവരം’ മഞ്ജുവിന് ദിലീപിനോട് വെറുപ്പുണ്ടാകാനും ബന്ധം അവസാനിപ്പിക്കാനും കാരണമായിരുന്നുവെങ്കില്‍ ആദ്യം വിവാഹമോചന ഹര്‍ജി നല്‍കേണ്ടിയിരുന്നത് മഞ്ജുവായിരുന്നില്ലേ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.

നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ മഞ്ജു വാര്യര്‍ ഇല്ലെങ്കില്‍ നടക്കില്ലെന്ന് കണ്ടാണ് ഇപ്പോള്‍ സാക്ഷിയാക്കാന്‍ ദ്രുതഗതിയില്‍ നീക്കം നടക്കുന്നത്.

വ്യക്തിപരമായ അടുപ്പം ഇല്ല എന്നതല്ലാതെ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടെന്ന് ഇതുവരെ ആക്രമിക്കപ്പെട്ട നടി പോലും പറഞ്ഞിട്ടില്ല.

മാത്രമല്ല താന്‍ നടന്റെ പേര് എവിടെയും ആരോടും പറഞ്ഞിട്ടില്ലന്ന് കൂടി നടി വ്യക്തമാക്കുകയുണ്ടായി.

ഇക്കാര്യം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുക കൂടി ചെയ്തതോടെയാണ് വെട്ടിലായ അന്വേഷണ സംഘം മഞ്ജു വാര്യരെ സാക്ഷിയാക്കുന്നതിലേക്ക് ഇപ്പോള്‍ കടന്നിരിക്കുന്നത്.

ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലങ്കില്‍ ദിലീപ് കുറ്റവിമുക്തമാക്കപ്പെടുമെന്ന് മാത്രമല്ല, അന്വേഷണ സംഘം വലിയ ‘വില’ നല്‍കേണ്ടിയും വരും.

(വീഡിയോ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്‌)

Top