സ്‌പെയിനിലും പോര്‍ച്ചുഗലിലും ഫിന്‍മാര്‍ക്കിലും ചൂട് കൂടുന്നു; കാട്ടുതീ ഉണ്ടാകാൻ സാധ്യത

മാഡ്രിഡ്:യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം സര്‍വ്വകാല റക്കോര്‍ഡിലേക്ക്. സ്‌പെയിനിലും പോര്‍ച്ചുഗലിലുമാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വരണ്ട കാറ്റാണ് സ്‌പെയിനിലും പോര്‍ച്ചുഗലിലും ചൂട് വര്‍ധിപ്പിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലും,തെക്കുകിഴക്കന്‍ പോര്‍ച്ചുഗലിലും രണ്ടു ദിവസത്തിനുള്ളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

അതേസമയം, തെക്കുകിഴക്കന്‍ യുകെയില്‍ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയിലെ റോം, ഫ്‌ളോറന്‍സ്, വെനീസ് എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ചൂട് കൂടിയതോടെ സ്വീഡനിലെ കെബ്‌നകേസ് പര്‍വ്വതത്തിലെ മഞ്ഞ് ഉരുകി തുടങ്ങി. ഫിന്‍മാര്‍ക്കിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.

1977 ജൂലൈയില്‍ ഏതന്‍സിലാണ് (48 ഡിഗ്രി സെല്‍ഷ്യസ്) ഏക്കാലത്തേയും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇത് മറികടക്കുമെന്ന് യൂറോപ്പിലെ കാലാവസ്ഥാ പ്രവചന കേന്ദ്രം മെറ്റിയോഅലാം മുന്നറിയിപ്പ് നല്‍കുന്നു. ചൂട് കൂടുന്നതോടെ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top