ഷുഹൈബ് വധം; പ്രതികള്‍ നാലുപേര്‍; കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വെട്ടിയതെന്ന് റിപ്പോര്‍ട്ട്

Shuhaib1

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നാല് സിപിഎം പ്രവര്‍ത്തകരെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്‌കൂളിലെ സംഘര്‍ഷമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷുഹൈബിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതികള്‍ ആക്രമിച്ചതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊല്ലാനല്ല, കാലുവെട്ടാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പറഞ്ഞതായാണ് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് വിപരീതമാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനേയും മറ്റ് മൂന്നു സുഹൃത്തുക്കളേയും നമ്പര്‍ പതിക്കാത്ത വെളുത്ത നിറത്തിലുള്ള കാറില്‍ വന്ന സി.പി.എം കാരായ നാല് പ്രതികള്‍ വാള്‍, ബോംബ് എന്നിവയുമായി വന്ന് തടഞ്ഞ് വെച്ച് ബോംബ് എറിയുകയും വാള്‍ കൊണ്ട് ഷുഹൈബ് എന്നയാളെ വെട്ടിക്കൊല്ലുകയും തടയാന്‍ ചെന്ന മറ്റുള്ളവരെ ബോംബെറിഞ്ഞ് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും മറ്റ് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് രണ്ട് പ്രതികളെ പിടികൂടിയതെന്നും ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പ്രതികളുടെ സഹായം ലഭിച്ചതായി മനസിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എടയന്നൂര്‍ സ്‌കൂളില്‍ കെഎസ് യുഎസ്.എഫ്.ഐ സംഘര്‍ഷത്തില്‍ ഇടപെട്ടതിലുള്ള വിരോധമാണ് കൊലയ്ക്കുള്ള കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Top