ഷുഹൈബ് വധം; പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

shuhaib

ന്യൂഡല്‍ഹി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യം തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം ശുഹൈബിന്റെ മാതാപിതാക്കളായ സിപി മുഹമ്മദും റസിയയും സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടയിരുന്നു ഷുഹൈബിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തു മണിയോടെയാണു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഐഎം പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു.

Top