പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം ബലാത്സംഗമെന്ന് സുപ്രീം കോടതി

marriage

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമെന്ന് സുപ്രീം കോടതി.

15നും 18 നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ ഇതോടെ അസാധുവായി. രാണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

എന്നാല്‍ വിവാഹബന്ധത്തിലെ ബലാത്സംഗ(മാരിറ്റല്‍ റേപ്പ്) വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാം- കോടതി നിരീക്ഷിച്ചു.

സന്നദ്ധ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇന്‍ഡിപെന്‍ഡന്റ് തോട്ട് കോടതിയില്‍ പറഞ്ഞു.

15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വിവാഹം എന്ന സംവിധാനത്തിന്റെ നിലനില്‍പിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം ഇങ്ങനെ നിലപാട് കൈക്കൊണ്ടത്.

വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരം വിവാഹത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Top