seventh class student wrote letter to the chief minister

തിരുവനന്തപുരം: സമൂഹത്തില്‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തന്റെ ഭയം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരിയുടെ കത്ത്.

അനന്തര എന്ന വിദ്യാര്‍ത്ഥിനിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ തനിക്ക് വളരെ അഭിമാനം തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തനിക്കു വളരെ പേടിയുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നാല്‍ ഇപ്പോള്‍ പേടിയാണ്. ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ പേടിയാണ്. തന്റെ അമ്മയ്ക്കും വളരെ പേടിയുണ്ടെന്നും അനന്തര പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ആശങ്കകള്‍ അനന്തര മുഖ്യമന്ത്രിയെ അറിയിച്ചത്.

ഓരോ ദിവസവും പുതിയ പീഡന കേസുകളാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ തന്നെ ഏറെ വിഷമിപ്പിച്ചത് വാളയാറില്‍ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചതാണ്. മരിച്ച പെണ്‍കുട്ടികളില്‍ മൂത്തയാള്‍ക്കും തനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോള്‍ തനിക്കു വളരെ സങ്കടം തോന്നി. കാരണം എന്നെപ്പോലെ അവള്‍ക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. തനിക്കു ഇപ്പോള്‍ പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല. കണ്ണടച്ചാല്‍ കൃതികയുടെയും ശരണ്യയുടെയും ടിവിയില്‍ കണ്ട മുഖം എന്റെ മുന്നില്‍ തെളിയും. ഇതുപോലെ എത്ര എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. അതില്‍ ചിലത് പുറം ലോകം അറിയുന്നു. ചിലത് ആരുമറിയാതെ പോകുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ലന്നും അനന്തര പറയുന്നു.

ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും തനിക്ക് മനസിലാകുന്നില്ല. കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛനാണെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചു. തന്റെ അമ്മയും അച്ഛനും വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകളാണ്.

എന്നാല്‍ കുറച്ചു കാലമായി ഒരു പേടി അവരുടെ ഉള്ളിലുമുണ്ടെന്ന് തനിക്ക് മനസിലായെന്നും അനന്തര പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്കണം. ഇനി ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്നാണ് ആഗ്രഹം. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങള്‍ കണ്ട് കുറെ പുസ്തകങ്ങള്‍ വായിച്ചും കളിച്ചും ചിരിച്ചും തനിക്കും മറ്റ് കുട്ടികള്‍ക്കും സന്തോഷത്തോടെ ഈ ഭൂമിയില്‍ ജീവിക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് കരുതുന്നുവെന്നും അനന്തര പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,

എന്റെ പേര് അനന്തര. ഞാന്‍ ഏഴാം ക്‌ളാസ്സില്‍ പഠിക്കുന്നു. ഞാന്‍ ഈ കത്ത് എഴുതാനുള്ള കാരണം ഈയിടെയായി നമ്മുടെ സമൂഹത്തില്‍ ഉണ്ടായ ചില മാറ്റങ്ങളാണ്. എന്നെ പോലുള്ള പെണ്കുട്ടികള്‍ ഈ സമൂഹത്തില്‍ ഇപ്പോള്‍ തീരെയും സുരക്ഷിതരല്ല അതിന്റെ കാരണവും അങ്ങയ്ക്ക് തന്നെ അറിയാമല്ലോ. ഓരോ ദിവസവും വാര്ത്ത വായിക്കുമ്പോഴും കാണുമ്പോഴും പുതിയ പുതിയ പീഡന കേസുകളാണ് കാണുന്നത്. ഈ കൂട്ടത്തില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച കേസുകളില്‍ ഒന്നാണ് വാളയാറിലെ കൃതികയ്ക്കും ശരണ്യയ്ക്കും സംഭവിച്ചത്. രണ്ടു കുഞ്ഞ് കുട്ടികളെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുപോലെ എത്ര എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. അതില്‍ ചിലത് പുറം ലോകം അറിയുന്നു. ചിലത് ആരുമറിയാതെ പോകുന്നു. പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ആരും വെറുതെ വിടുന്നില്ല
കുറച്ചു കാലം മുമ്പ് വരെ എനിക്കു ഒരു പെണ്‍കുട്ടിയായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്കു വളരെ പേടിയാണ്. സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കു പേടിയാണ്. എനിക്കു ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ പേടിയാണ്. എന്റെ അമ്മയ്ക്കും നല്ല പേടിയുണ്ടെന്ന് എനിക്കറിയാം. ആ മരിച്ചു പോയ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍ക്കും എനിക്കും ഒരേ പ്രായമാണ്. ഇതറിഞ്ഞപ്പോള്‍ എനിക്കു വളരെ സങ്കടം തോന്നി, കാരണം എന്നെപ്പോലെ അവള്‍ക്കും എത്രയെത്ര സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എനിക്കു ഇപ്പോള്‍ പേടികാരണം ഉറങ്ങാനെ പറ്റുന്നില്ല. കണ്ണടച്ചാല്‍ കൃതികയുടെയും ശരണ്യയുടെയും ടിവിയില്‍ കണ്ട മുഖം എന്റെ മുന്നില്‍ തെളിയും.

ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും മനസിലാവുന്നില്ല. ഈയിടെ കുണ്ടറയില്‍ ഒരു പത്തുവയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ പറയുന്നത് അവളെ സ്വന്തം അപ്പൂപ്പനാണ് പീഡിപ്പിച്ച് കൊന്നതെന്ന്. സ്വന്തം അപ്പൂപ്പന് എങ്ങനെയാണ് കൊച്ചു മകളെ ഉപദ്രവിക്കാന്‍ കഴിയുക. അത് കേട്ടപ്പോള്‍ എനിക്കുണ്ടായ ഞെട്ടല്‍ ഇപ്പൊഴും മാറിയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലാണ് ആരെയാണ് വിശ്വസിക്കണ്ടതെന്ന് എനിക്കു അറിഞ്ഞുകൂടാ. എല്ലാവരെയും സംശയത്തോടെ, പേടിയോടെ നോക്കാനെ എനിക്കു പറ്റുന്നുള്ളൂ. ഞാന്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ എന്നെ ആരെങ്കിലും നോക്കിയാല്‍ പോലും എനിക്കു പേടി തോന്നും. പള്ളിയിലും അമ്പലത്തിലും മദ്രസയിലും സ്‌കൂളിലും വീട്ടിലും എല്ലാം കുട്ടികളെ പീഡിപ്പിക്കുന്ന വര്‍ത്തകളുടെ എണ്ണം ദിവസം തോറും കൂടി വരുന്നു. എന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴും എന്റെ മനസ്സില്‍.
എന്റെ അമ്മയും അച്ഛനും വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകളാണ് എന്നാല്‍ ഈ കുറച്ചു കാലമായി ഒരു പേടി അവരുടെ ഉള്ളിലുമുണ്ടെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്കണം. ഇനി ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. ആരെയും പേടിക്കാതെ കുറെ സ്വപ്നങ്ങള്‍ കണ്ട് കുറെ പുസ്തകങ്ങള്‍ വായിച്ചും കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികള്‍ക്കും സന്തോഷത്തോടെ ഈ ഭൂമിയില്‍ ജീവിക്കണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിനുള്ള അവസരം ഉണ്ടാക്കി തരുമെന്ന് ഞാന്‍ കരുതുന്നു.

അനന്തര എസ്

Top