രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം, കുട്ടിയുടെ അവസാന നിമിഷങ്ങള്‍ പോലീസിന്

ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവസാന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ടോയ്‌ലറ്റിന്റെ പുറത്തുസ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണു കണ്ടെടുത്തതെന്നു പോലീസ് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

കുട്ടി ടോയ്‌ലറ്റിലേക്കു കയറി മിനിറ്റുകള്‍ക്കുശേഷം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കുറച്ചുസമയത്തിനുശേഷം രക്തത്തില്‍ കുളിച്ച കുട്ടി ടോയ്‌ലറ്റിന്റെ ഭിത്തിയില്‍ പിടിച്ച് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദ്യുമന്‍ ഠാക്കൂറിനെ സ്‌കൂളിന്റെ ശൗചാലയത്തിനു സമീപം കഴുത്തുമുറിച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ കൊലപാതകക്കുറ്റം സമ്മതിച്ചു. കുട്ടി കൊല്ലപ്പെടുന്നതിനു മുമ്പ് ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ് പറയുന്നു.

കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് കുട്ടിയുടെ അച്ഛന്‍ വരുണ്‍ കുമാര്‍ ആരോപിച്ചു.

Top