മാഡ്രിഡ്: ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലൂയിസ് സുവാരസിന് കനത്ത തിരിച്ചടി.
സ്പാനിഷ് സൂപ്പര്‍കപ്പിനിടെ സുവാരസിനെ പിടികൂടിയ കാലിലെ മസില്‍ വേദന കാരണം ഇനി നാല് മത്സരങ്ങളില്‍ കളിക്കാനാകില്ല.
സൂപ്പര്‍കപ്പില്‍ റയല്‍ മാഡ്രിഡിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷം ബാഴ്‌സയ്ക്ക് നേരിടേണ്ടി വരുന്ന അടുത്ത തിരിച്ചടിയാണ് സുവാരസിന് കളിക്കാൻ കഴിയില്ല എന്നത്.
സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പകുതി മുതലാണ് സുവാരസിനെ മസില്‍ വേദന പിടികൂടിയത്.
ലാലിഗയിലെ നാല് മത്സരങ്ങള്‍ ഇതു മൂലം സുവാരസിന് നഷ്ടമാകും. റയല്‍ ബെറ്റിസ്, അല്‍വസ്, എസ്പാനിയോള്‍, ഗെറ്റാറെ എന്നിവര്‍ക്കെതെയുള്ള മത്സരങ്ങളാണ് സുവാരസിന് നഷ്ടമാകുക.
സുവാരസ് കൂടി കളിക്കാതിരുന്നാല്‍ ബാഴ്‌സലോണയ്ക്ക് വന്‍ ക്ഷീണമാണ് ഉണ്ടാക്കുക. നെയ്മർ ഇല്ലാത്തതിനാൽ ലയണല്‍ മെസിയെ മാത്രം ആശ്രയിച്ചുളള മുന്നേറ്റമായിരിക്കും ബാഴ്‌സലോണയ്ക്ക് സാധ്യമാകുക.
ലാലിഗയില്‍ 43 തവണയാണ് സുവാരസ് ഗോളടിക്കാന്‍ സഹതാരങ്ങളെ സഹായിച്ചത്. ലാലിഗയിലെ ഏറ്റവും അധികം അസിറ്റന്‍സ് എന്ന നേട്ടം മെസിയ്‌ക്കൊപ്പം സുവാരസും നേടിയിരുന്നു.
സുവാരസിന് മാത്രമല്ല ലാലിഗയില്‍ മത്സരങ്ങള്‍ നഷ്ടപ്പെടുക, റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലാലിഗയിലെ ആദ്യ നാല് മത്സരം കളിക്കാനാകില്ല.
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റഫറിയുമായുണ്ടായ സംഭവ വികാസങ്ങളാണ് റൊണാള്‍ഡോയ്ക്ക് വിലക്ക് നേരിടാനുള്ള കാരണം.