പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് സൗദി മന്ത്രി

റിയാദ്: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് സൗദി അറേബ്യയുടെ വിദേശ മന്ത്രി അദെല്‍ അല്‍ ജുബേര്‍.

ഖത്തറുമായി നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പരിഹാരം അവരുടെ കൈകളിലാണെന്നും, തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാന്‍ ഖത്തറിന് സാധിക്കാതിരുന്നതും മേഖലയിലെ മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടതുമാണ് ഉപരോധത്തിലേക്ക് നയിച്ചതെന്നും അല്‍ ജുബേര്‍ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത്. എല്ലാ രീതിയിലും ഖത്തറിനെ ഒറ്റപ്പെടുത്തുന്ന നടപടിയാണ് അറബ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

ഈ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍വെച്ച് നാല് അറബ് രാജ്യങ്ങളിലേയും മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന്റെ മധ്യസ്ഥതയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയെല്ലാം പരാജയപ്പെടുകയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം സൗദിയിലേയും ഖത്തറിലേയും നേതാക്കളുമായി ഫോണില്‍ സംസാരിച്ചുവെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.

Top