സൗദി ബുറൈദയില്‍ തീവ്രവാദി ആക്രമണം: സുരക്ഷാ ഭടനും ബംഗ്ലാദേശിയും കൊല്ലപ്പെട്ടു

സൗദി: സൗദിയിലെ അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ പൊലീസ്ചെക്‌പോയിന്റിലുണ്ടായ വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ടു പേരെ സേന വെടിവെച്ചു കൊന്നു. സൗദി സേനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അക്രമികളില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം 3.45 നാണ്‌സംഭവം നടന്നത്. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദ പൊലീസ് ചെക്ക്‌ പോസ്റ്റിലേക്കെത്തിയ കാറില്‍ നിന്ന് മൂന്ന് പേര്‍ വെടിവെക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കാറിലുണ്ടായിരുന്ന മൂന്നില്‍ രണ്ട് പേരെ വധിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹ്യൂണ്ടായ് എലാട്ര കാറിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് വിശദീകരിക്കുന്നു. സംഭവത്തില്‍ അടിയന്തിര ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെക്ക്‌പോയിന്റിന്റെ പ്രവര്‍ത്തനം സുരക്ഷാസേനയുടെ നിയന്ത്രണത്തില്‍ തുടരുന്നുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ആക്രമണം നടന്നതെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു.

Top