പാര്‍ട്ടി വേണ്ടവിധം പരിഗണിക്കുന്നില്ല, ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടാനൊരുങ്ങുന്നു

sathruhan sinha

ന്യൂഡല്‍ഹി: മോദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിക്കാറുള്ള ശത്രുഘ്‌നന്‍ സിന്‍ഹ എം.പി ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എംപിയുടെ ഈ തീരുമാനം.

രാജ്യസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശ്വാസത്തില്‍ യുപി തിരിച്ചടി മറികടക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും സിന്‍ഹ പറയുന്നു. അതേസമയം നിലവില്‍ പ്രതിനിധീകരിക്കുന്ന പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് മാറി മറ്റിടങ്ങളില്‍ നിന്ന് മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മറ്റു പാര്‍ട്ടികളില്‍ നിന്ന് തനിക്ക് ഓഫറുകള്‍ വന്നിട്ടുണ്ട്. ഒരു പക്ഷെ മറ്റു പാര്‍ട്ടികളിലോ സ്വതന്ത്രനായോ ആയിരിക്കും ഞാന്‍ മത്സരിക്കുക.എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിക്കില്ലന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അവസാനം താന്‍ തന്നെയാണ് ആ സീറ്റില്‍ മത്സരിച്ചത്. ഇത്തവണയും അത്തരത്തില്‍ അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും അത് കാര്യമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍.

ഈ പാര്‍ട്ടി അധികാരത്തില്‍ വന്ന അന്നുമുതല്‍ എന്നെ വേദനിപ്പിക്കുന്നു. അവര്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. എന്നാല്‍ തനിക്ക് അതിനെക്കുറിച്ച് പുറംലോകത്തോട് വിശദീകരിക്കാനാകില്ലന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.എന്തുകൊണ്ട് താന്‍ പാര്‍ട്ടി വിടുന്നില്ലന്ന ചോദ്യത്തിന് എന്തുകൊണ്ട് പാര്‍ട്ടി തന്നെ വിടുന്നില്ലന്നായിരുന്നു സിന്‍ഹയുടെ മറുപടി. പാര്‍ട്ടി വിടാനായല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നിരവധി പേരെ പാര്‍ട്ടി വേണ്ടവിധം പരിഗണിക്കുന്നില്ലന്നും അദേഹം ചൂണ്ടിക്കാട്ടി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Top