Sanghparivar’s opinion reflect BJP National Council meet

തിരുവനന്തപുരം : പ്രധാനമന്ത്രിയടക്കമുള്ള രാജ്യത്തെ ബിജെപി നേതൃപടയും ആര്‍എസ്എസ് തലവനും ഒരേ സമയം കേരളത്തിലെത്തുന്നതില്‍ വന്‍ രാഷ്ട്രീയ പ്രധാന്യം.

കോഴിക്കോട് നടക്കുന്ന ബിജെപി ദേശിയ കൗണ്‍സിലിന് മുന്നോടിയായി ബിജെപി പ്രസിഡന്റ് അമിത്ഷായും മറ്റ് നേതാക്കളും കേന്ദ്ര മന്ത്രി പടയുമെല്ലാം ഇതിനകം തന്നെ കോഴിക്കോട് എത്തി കഴിഞ്ഞു.

പ്രധാനമന്ത്രി ശനിയാഴ്ചയെത്തും.വെള്ളിയാഴ്ച മുതല്‍ തിങ്കളായാഴ്ച വരെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇനി കേരളത്തിലാണ്.

ആര്‍എസ്എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവത് വ്യാഴാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിയിട്ടുണ്ട്.

ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമുള്ള വിഎസ്എസ്‌സി മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്റെ വീട്ടിലാണ് ആര്‍ എസ്എസ് മേധാവിക്ക് താമസമൊരുക്കിയിരിക്കുന്നത്.

രണ്ട് ദിവസം തിരക്കിട്ട സംഘടനാ യോഗങ്ങളാണ് മോഹന്‍ ഭാഗവതിന് ഇവിടെയുള്ളത്.മറ്റ് ഒരു പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നില്ല.

ബിജെപി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് എടുക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് തലസ്ഥാനത്തുള്ള ആര്‍എസ്എസ് മേധാവിയുടെ അനുമതി ആവശ്യമാണ്.

പ്രത്യേകിച്ച് പാക് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ബിജെപി ദേശിയ കൗണ്‍സിലിനെ ലോകം തന്നെ ഉറ്റുനോക്കുകയാണ്. ഇക്കാര്യങ്ങളിലുള്ള ആര്‍എസ്എസ് നിലപാട് മോഹന്‍ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി പ്രസിഡന്റ് അമിത് ഷായേയും ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ ഭാരവാഹികള്‍ മുതല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വരെ തിരഞ്ഞെടുക്കുന്നതിലും ‘നിയന്ത്രിക്കുന്നതിനും’ ചുമതലപ്പെട്ട സംഘ്പരിവാര്‍ തലവന്‍കൂടിയാണ് ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത്.

അത്‌കൊണ്ട് തന്നെ കനത്ത സുരക്ഷ ആര്‍എസ്എസ് മേധാവിക്ക് വേണ്ടിയും പൊലീസ് ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി എത്തുന്നതിനാല്‍ ഇതിനകം തന്നെ കോഴിക്കോട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് മേധാവി അടക്കമുള്ളവരും തമ്പടിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് സുരക്ഷകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് എസ്പിജി ഉദ്യോഗസ്ഥരാണ്.

ആര്‍എസ്എസ് മേധാവിക്കും നിലവില്‍ കേന്ദ്ര സുരക്ഷയുണ്ട്. ഒരു എംഎല്‍എ മാത്രമാണ് ഉള്ളതെങ്കിലും രാജ്യത്ത് ഏറ്റവും അധികം ആര്‍എസ്എസിന് ശാഖകള്‍ ഉള്ളത് കേരളത്തിലാണ്.

സ്വയം സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി സമര്‍പ്പിച്ച രക്തസാക്ഷികളുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ വന്‍ മാറ്റങ്ങള്‍ സ്യഷ്ടിക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

പുതിയ ദേശീയ ഭാരവാഹികളുടെ പട്ടികക്കും അന്തിമമായി അനുമതി നല്‍കുന്നതും ആര്‍എസ്എസ് മേധാവിയാണ് എന്നതും മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതാണ്.

കേരളത്തില്‍ വി മുരളിധരന്‍ അടക്കമുള്ള നേതാക്കളെ കേന്ദ്ര ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Top