കേന്ദ്രത്തിന്റെ മലക്കംമറിച്ചില്‍; ജനങ്ങളെ പാവ കളിപ്പിക്കാന്‍ ശ്രമിക്കണ്ടെന്ന് സമ്പത്ത് എംപി

തിരുവനന്തപുരം: ബിജെപി കേരളത്തോട് കാണിക്കുന്നത് ജനാതിപത്യത്തിന് നിരക്കാത്ത നിലപാടാണെന്ന് എ സമ്പത്ത് എംപി. ബിജെപി കേരളത്തോട് കാണിക്കുന്നത് ജനാതിപത്യത്തിന് നിരക്കാത്ത നിലപാടാണെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് പീയുഷ് ഗോയല്‍ കളിക്കുന്നുതെന്ന് സമ്പത്ത് എം പി പറഞ്ഞു.

പുതുതായി കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സമ്പത്ത് എംപി.

നേരത്തെ, എല്‍ഡിഎഫ് എംപിമാരും യുഡിഎഫ് എംപിമാരും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിലേക്ക് ധര്‍ണ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ധര്‍ണയ്ക്ക് ശേഷം കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതനാന്ദന്‍ നേരിട്ട് പരാതി നല്‍കിയപ്പോഴും കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് മറുപടി കത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകസഭയില്‍ കേന്ദ്രം വീണ്ടും മലക്കം മറഞ്ഞിരിക്കുകയാണ്.

25 വര്‍ഷം പഴക്കമുള്ള കോച്ചുകള്‍ കേരളത്തില്‍ ഓടുന്നുണ്ട്‌, പിന്നെ എന്തടിസ്ഥാനത്തിലാണ് കോച്ച് ഫാക്ടറി വേണ്ട എന്ന് കേന്ദ്ര പറയുന്നതെന്നും സമ്പത്ത് എംപി ചോദിച്ചു.

മാത്രമല്ല, തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും, കേരളത്തിലെ ജനങ്ങളെ പാവ കളിപ്പിക്കാന്‍ ആരും ശ്രമിക്കണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

നേരത്തെ, പാലക്കാട് പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവിലുള്ള കോച്ച് ഫാക്ടറികള്‍ പര്യാപ്തമാണെന്നും പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

എം.പിമാരായ എം.ബി. രാജേഷ് എ.സമ്പത്ത് എന്നിവര്‍ രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വെ സഹമന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യമറിയിച്ചത്.

നേരത്തെ പീയുഷ് ഗോയല്‍ എം.ബി. രാജേഷ് എം.പിക്ക് അയച്ച കത്തിലും ഇനി കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Top