കേംബ്രിഡ് ജ് അനലിറ്റിക ഫെയ്‌സ്ബുക്കില്‍ കയറി മേഞ്ഞു; സക്കര്‍ ബര്‍ഗിന് നഷ്ടം 67,000 കോടി

zucker

സാന്‍ഫ്രാന്‍സിസ്‌കോ: കേംബ്രിഡ് ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്സ്ബുക്കിന്റെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ, അതിന്റെ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പാദ്യത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവുണ്ടായി. ഏകദേശം 67,000 കോടി രൂപ.

കേംബ്രിജ് അനലിറ്റിക വിവാദത്തോടെ ഫെയ്സ്ബുക്കിന്റെ ഓഹരി വില ഒറ്റയടിക്ക് 14 ശതമാനമാണ് ഇടിഞ്ഞത്. ഇതേതുടര്‍ന്നാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യം ഇടിഞ്ഞത്. ഫെയ്സ്ബുക്കില്‍ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33-കാരനായ സക്കര്‍ബര്‍ഗിന് നിലവിലുള്ളത്. തട്ടിപ്പ് പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ അദ്ദേഹം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഓഹരി വിപണിയിലെ ഇടിവില്‍ സക്കര്‍ബര്‍ഗിനെ കൂടാതെ ലോകത്തിലെ 500 അതിസമ്പന്നരുടെ സമ്പാദ്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. 500 പേര്‍ക്കും കൂടി ഒരാഴ്ചകൊണ്ട് 18,100 കോടി ഡോളറിന്റെ (11.76 ലക്ഷം കോടി രൂപ) നഷ്ടമാണ് ഉണ്ടായത്. വാരന്‍ ബഫെറ്റ്, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ആല്‍ഫബെറ്റ് (ഗൂഗിള്‍) മേധാവി ലാറി പേജ്, ഒറാക്കിള്‍ മേധാവി ലാറി എല്ലിസണ്‍ എന്നിവരുടെ ആസ്തിമൂല്യത്തിലും ഇടിവുണ്ടായി.

Top