Sabarimala Issue; Sanghparivar Protest against RSS opinion

നാഗ്പൂര്‍: ശബരിമല വിവാദത്തില്‍ ആര്‍എസ്എസ് നിലപാട് പുന:പരിശോധിച്ചേക്കും.

ദേശീയതലത്തില്‍ ക്ഷേത്രങ്ങളില്‍ ലിംഗസമത്വം ഉറപ്പ് വരുത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടൊപ്പം ശബരിമലയുടെ പ്രത്യേകത മുന്‍നിര്‍ത്തി നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാട് സ്വീകരിക്കാനാണ് ആലോചന.

കേരളത്തിലെ ബഹുഭൂരിപക്ഷം സഘ്പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും നിലവിലെ സാഹചര്യം ശബരിമലയില്‍ തുടരണമെന്ന് ഉറച്ച് നില്‍ക്കുന്നതും ഹൈന്ദവവികാരം മുന്‍നിര്‍ത്തിയുമാണിത്.

ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് ചുവട് പിടിച്ച് അഭിപ്രായപ്രകടനം നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ ശക്തമായ പ്രതിഷേധം ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് പോലും ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് നിലപാട് മുന്‍നിര്‍ത്തി മുഖപത്രമായ കേസരിയില്‍ സംഘം താത്വികാചാര്യന്‍ ആര്‍ ഹരിയുടെ ലേഖനവും ഇതിനകം വിവാദമായിട്ടുണ്ട്.

കേസരി വാരിക വാങ്ങുന്ന പ്രവര്‍ത്തകരില്‍ പലരും ഇനി തങ്ങള്‍ക്ക് അതുവേണ്ട എന്ന് പറഞ്ഞ് നിര്‍ത്തുന്ന സാഹചര്യം വരെ പലയിടത്തുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

‘ശബരിമലയിലെ 41 ദിവസത്തെ വ്രതം തീരുമാനിച്ചത് പുരുഷന്മാര്‍ ചേര്‍ന്നായിരിക്കുമെന്നും സ്ത്രീകളോട് അഭിപ്രായം ചോദിച്ചിരുന്നുവെങ്കില്‍ യുവതികളെ കൂടി പരിഗണിക്കുമായിരുന്നു’വെന്നുമായിരുന്നു ഹരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

വൈദിക കാലം മുതല്‍ ആരാധനകളില്‍ സ്ത്രീകളെ ഒരിടത്തും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.

കഴിഞ്ഞദിവസം ഇതിന് സമാനമായ നിലപാട് സ്വീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുരേന്ദ്രനെതിരെ രംഗത്ത് വന്ന ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ രാഹുല്‍ ഈശ്വറിനെ അനുകൂലിച്ച് നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചത്.

‘രാഷ്ട്രീയ ഹിന്ദുത്വമല്ല ആത്മീയ ഹിന്ദുത്വമെന്ന്’ ചൂണ്ടിക്കാട്ടിയ രാഹുല്‍ ശബരിമലയില്‍ വരുന്ന അയ്യപ്പന്മാര്‍ എല്ലാവിധ ലൗകീകതയില്‍ നിന്നും മുക്തമായിട്ട് വരണമെന്ന വിശ്വാസത്തെ നിഷേധിക്കുന്നതിനെയാണ് ചോദ്യം ചെയ്തിരുന്നത്.

ശബരിമലയില്‍ നൈഷ്ടിക ബ്രഹ്മചര്യമാണെന്ന് ഹൈക്കോടതി തന്നെ മുന്‍പ് ചൂണ്ടിക്കാട്ടിയ കാര്യവും ഓരോ അമ്പലത്തിലും വ്യത്യസ്ത പ്രതിഷ്ഠാ ധര്‍മ്മമാണെന്ന കാര്യവും സുരേന്ദ്രനുള്ള മറുപടിയില്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസിന് ഒരു വനിതാ വിഭാഗം ഉണ്ടായിട്ടും വനിതാ സര്‍സംഘ് ചാലക് ഉണ്ടാകാത്തത് പോലെയാണ് അമ്പലങ്ങളില്‍ ചിലതിന് സ്ത്രീ-പുരുഷ ക്രമീകരണങ്ങള്‍ ഉള്ളതെന്ന് രാഹുല്‍ തുറന്നടിച്ചത് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചൂടുള്ള ചര്‍ച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്.

രാഹുലിനെ പിന്‍തുണച്ച് രംഗത്ത് വരുന്നവരുടെ പ്രധാന ചോദ്യം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നവര്‍ ആറ്റുകാലില്‍ പൊങ്കാലയിടാന്‍ പുരുഷന്മാരെ അനുവദിക്കണമെന്ന് വാദിക്കാന്‍ തയ്യാറാവുമോയെന്നാണ്.

ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ശബരിമലയില്‍ പ്രാവര്‍ത്തികമല്ലെന്നും ശബരിമലയുടെ സംസ്‌കൃതിയെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് സംസ്ഥാനത്തെ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പൊതു അഭിപ്രായം.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ആര്‍എസ്എസ് പരസ്യമായി നിലപാട് പ്രഖ്യാപിച്ച വിഷയത്തില്‍ പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നത്.

ഈ എതിര്‍പ്പ് പരിഗണിച്ചാണ് ശബരിമലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇപ്പോള്‍ ആര്‍എസ്എസ് നേതൃത്വം ആലോചിക്കുന്നത്.

Top