അടുത്ത പ്രധാനമന്ത്രി പ്രണബ് മുഖർജി . . . നിലപാട് തുറന്നു പറഞ്ഞത് ശിവസേന . . ! !

Pranab Mukherjee

മുംബൈ: ബി.ജെ.പി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ശിവസേന പുതിയ തന്ത്രവുമായി രംഗത്ത്. 2019-ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് ശിവസേന.

സേനയുടെ മുഖപത്രമായ ‘സാമ്‌ന’ യിലെ മുഖപ്രസംഗത്തിലാണ് ഈ വിചിത്ര പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായ സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജി അവരോധിക്കപ്പെടുമെന്നാണ് ശിവസേന ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാലും ആര്‍.എസ്.എസ് അനുകൂലി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഒളിയമ്പ് ചെയ്യുകയാണ് സേനാ മുഖപത്രം.

രാഷ്ട്രീയതന്ത്രത്തിനായാണ് മറ്റ് നേതാക്കളുടെ സന്ദര്‍ശനത്തെ ആര്‍.എസ്.എസ് ഉപയോഗിക്കാറ്്. പ്രണബിന്റെ സന്ദര്‍ശനത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കാണാം. ആര്‍.എസ്.എസ് പ്രണബിന്റെ സന്ദര്‍ശനത്തെ അനുകൂലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനുള്ള ചര്‍ച്ച സജീവമാണെന്നും ശിവസേന പറയുന്നു.

നെഹ്‌റുവിയന്‍ ആശയത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച പ്രണബ് മുഖര്‍ജിയെ എന്തിനാണ് ക്ഷണിച്ചതെന്നും സേന സ്ഥാപകന്‍ ബാല്‍താക്കറെയെ ക്ഷണിക്കാത്തതിനെ ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട് മുഖപ്രസംഗം. ഇഫ്താര്‍ വിരുന്നുകളിലൂടെയുള്ള കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണനത്തെ വിമര്‍ശിച്ച ആര്‍.എസ്.എസ് ഇന്ന് നോമ്പ് തുറ നടത്തുന്നത് ആര്‍.എസ്.എസിന്റെ നിലപാട് മാറ്റമാണെന്നും ‘സാമ്‌ന’ മുഖപ്രസംഗത്തില്‍ കുറിച്ചു.

Top