മോദിയുടെ കൈയല്ല, തല വരെ വെട്ടാന്‍ ആളുകളുണ്ടെന്ന് ആര്‍ജെഡി നേതാവ്‌

Narendra Modi

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബറി ദേവി.

മോദിയുടെ കൈ വെട്ടാനും കഴുത്തറുക്കാനും തയാറായി നിരവധി പേരുണ്ടെന്നു റാബറി ദേവി തുറന്നടിച്ചു.

മോദിക്കെതിരായി ഉയരുന്ന വിരലുകളും കൈകളും വെട്ടിമാറ്റണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായി പറഞ്ഞതിനു പിന്നാലെയാണു റാബറി ദേവിയുടെ മറുപടി പ്രസംഗം.

അഴിമതിയുടെ കറ പുരണ്ട മോദിയുടെ കൈകള്‍ വെട്ടിമാറ്റാന്‍ ബിഹാറിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും, രാജ്യത്തെ ജനങ്ങള്‍ അശാന്തിയുടെ നടുവിലാണു ജീവിക്കുന്നതെന്നും, പ്രധാനമന്ത്രിയുടെ വിമര്‍ശകരുടെ കൈ വെട്ടിമാറ്റാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ കാണട്ടെയെന്നും, എത്ര കാലമാണു ബിഹാറിലെ ജനങ്ങള്‍ പ്രതികരിക്കാതിരിക്കുക, മോദിയുടെ കഴുത്തറുത്ത് ഒരുമിച്ചു ജയിലില്‍ പോകാന്‍ തയാറാണെന്നും റാബറി ദേവി പറഞ്ഞു.

ആര്‍ജെഡി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു റാബറി ദേവി.

മോദിയുടെ കൈയല്ല, തല വരെ വെട്ടാന്‍ ആളുകളുണ്ടെന്നും, മോദിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ വിരലുകള്‍ മുറിക്കുമെന്നു ഭീഷണി മുഴക്കിയവര്‍ അത് ചെയ്തുകാണിക്കണമെന്നും, ഒട്ടേറെ പേര്‍ക്കു മോദിയോടും ഇതേകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മാത്രമല്ല, റെയില്‍വെ ടെന്‍ഡര്‍ അഴിമതിക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്കു പട്നയില്‍ വന്ന് തന്നെ ചോദ്യം ചെയ്യാമെന്നും, ഏജന്‍സികളുടെ സ്വഭാവം നന്നായി അറിയാവുന്നതിനാല്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹിക്കു പോകില്ലെന്നും റാബറി ദേവി അറിയിച്ചു.

Top