നോട്ട് അസാധുവാക്കല്‍; നികുതിയിനത്തില്‍ വര്‍ദ്ധനവെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ നോട്ട് നിരോധനത്തിനോടൊപ്പം കേന്ദ്രം ലക്ഷ്യം വെച്ച പണരഹിത സമ്പദ്ഘടനയെന്ന ആശയം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.

ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റെറി പാനല്‍ യോഗം കൂടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനിരിക്കെയാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ആശ്വാസമായിരിക്കുന്നത്.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കൂടുതലാളുകള്‍ നികുതി ശൃംഖലയിലേക്ക് കടന്നുവന്നതാണ് വരുമാനം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. ഇതിലൂടെ സര്‍ക്കാരിന്റെ വരുമാനം സുസ്ഥിരമായ വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലും, കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് ഇളവ് നല്‍കാന്‍ സ്വീകരിച്ച നടപടികളാണ് 2016-2017ല്‍ നികുതി വരുമാനം വര്‍ദ്ധിക്കാന്‍ സഹായകമായത്.

ബജറ്റില്‍ രാജ്യം പ്രതീക്ഷിച്ചിരുന്നത് 10.8 ശതമാനത്തിന്റെ വളര്‍ച്ചയായിരുന്നെങ്കിലും 11.3 ശതമാനം വളര്‍ച്ച നേടാനായത് നേട്ടമായി. ഇന്ത്യ ഡെവലപ്‌മെന്റെ അപ്‌ഡേറ്റ് എന്ന പേരില്‍ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

Top